ബുധനാഴ്‌ച, ഡിസംബർ 19, 2012

അയാളും അവളും തമ്മില്‍


“അമ്മെ അയാള്‍ എന്നെ കൊല്ലും ...അമ്മെ എന്നേം കൊല്ലും ഉറപ്പാ “ പത്മിനി ഞെട്ടി ഉണര്‍ന്നു.
“ഈശ്വരാ എന്ത് പറ്റി എന്റെ അമ്മൂട്ടിക്ക്....മോളെ മോളെ അമ്മൂട്ടി “
“ദേ..ശ്രീധരേട്ടാ ...”പത്മിനി അടുത്തു കിടന്ന ഭര്‍ത്താവിനെ വിളിച്ചു.പക്ഷെ അവിടെ ശ്രീധരന്‍ ഉണ്ടായിരുന്നില്ല.
“അമ്മെ ..അയാള്‍”.
“ആരാ മോളെ ..ആരാ ?കുറച്ചു ദിവസായല്ലോ നീ ..ആരെയ നീ ഭയക്കുന്നെ “
“ഒന്നൂല്ല അമ്മെ ..ഞാന്‍ ..അച്ഛന്‍ എവിടെ അമ്മെ ?’അവള്‍ പാതിയില്‍ നിര്‍ത്തി. ഇപ്പോള്‍ അമ്മൂട്ടിക്കും ഉറക്കം തെളിഞ്ഞു
“മോള് കിടന്നോ...”പത്മിനി പുതപ്പെടുത്തു അമ്മൂട്ടിയെ പുതപ്പിച്ചു.
പത്മിനി അവിടെ നിന്നും എഴുന്നേറ്റു, ഉമ്മറത്ത് എന്തോ ചിന്തിച്ചിരിക്കുന്ന ശ്രീധരന്‍,
“ശ്രീധരേട്ടാ ഉറങ്ങീല്ലേ ഇന്നലെ ?എന്തിനാ ഇവിടെ തനിച്ചിരിക്കുന്നെ “
“പത്മം....എന്താ നമ്മുടെ മോള്‍ക്ക് പറ്റിയത് ?...നിക്കൊന്നും മനസ്സിലാവുന്നില്ല...നിനക്കറിയോ ഇന്നലെ ഞാന്‍ അവളെ ആശുപത്രിയില്‍ കൊണ്ടോയത് എന്തിനാന്ന് ?നിന്നോടും അവളോടും പറഞ്ഞില്ല എന്നെ ഉള്ളൂ...ആരെങ്കിലും അവളെ...പക്ഷെ ഒന്നും നടന്നിട്ടില്ല എന്ന് സുഷമ ഡോക്ടര്‍ പറഞ്ഞപ്പോളാ പകുതി ആശ്വാസം ആയെ....ഇന്നലെ ഞാന്‍ അവളുടെ സ്കൂളിലും പോയിരുന്നു.അവിടെയും അനിഷ്ട സംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്ന് പത്മനാഭന്‍ മാഷ്‌ പറഞ്ഞു.അവളുടെ ശ്രീകുട്ടി മരിച്ചതിന്റെ ഷോക്ക്‌ ആവും എന്നാ മാഷ്‌ പറഞ്ഞത് ...പിന്നെ ..”
“പിന്നെ ..എന്താ ശ്രീധരേട്ടാ ?”
“അവളെ ഏതെങ്കിലും നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കാന്‍ പറഞ്ഞു മാഷ്‌ “
“എന്തിനാ,,,മോള്‍ക്ക്‌ ഒന്നൂല്ലാ ..വേണ്ട അവളെ ഭ്രാന്തിയാക്കണ്ട?”
“അല്ല പത്മം, മരുന്നും ട്രീട്മെന്റും ഒന്നും വേണ്ട ..ഒരു കൌണ്‍സിലിംഗ് മതിയാവും എന്നാ മാഷ്‌ ..”
“എനിക്ക് പേടിയാ ശ്രീധരേട്ടാ ,,,നമ്മുടെ മോള്...”
“ഒന്നും ഉണ്ടാവില്ല..നീ പേടിക്കേണ്ടാ...ഡോക്ടര്‍ ജെറിന്‍ ജോസഫ്‌ ഇല്ലേ ,,ഞാന്‍ ഇന്നലെ കണ്ടിരുന്നു ആളെ, മാഷിന്റെ കൂടെ പോയി.ആളുടെ വീട്ടില്‍ പോയി കാണാം.നാളെ തന്നെ പോവണം.വാ വന്നു കിടക്കാന്‍ നോക്ക്.”
******
“ഹലോ .. റാഷിദ്‌ അലി.?”
“മോന്‍ പുറത്തു പോയല്ലോ ..ആരാ?”
“ഞാന്‍ ജെറിന്‍ ആണ് ഉമ്മാ...ഞാന്‍ അവന്റെ മൊബൈലില്‍ വിളിക്കാം “
“ഹാ മോനോ ..എന്താ ഈ രാത്രിയില്‍ ?”
“ഹേ ഒന്നുമില്ല...കുറെ ആയി അവനെ കണ്ടിട്ട്....രാത്രിയില്‍ ആണെങ്കില്‍ അല്ലെ അവന്‍ എന്ന് വിളിക്കാന്‍ പറ്റൂ, പകല്‍ സര്‍ എന്ന് വിളിക്കണ്ടേ ?”
“ഇതു നല്ല കഥ ...നീ ഓനെ സാറേന്നു വിളിക്കോ ?എന്നാ കാക്ക മലര്‍ന്നു പറക്കും “
“ ഹി ഹി ഹി ഹൂ ഉമ്മ ഞാന്‍ വിളിക്കട്ടെ , പറ്റിയാല്‍ ഞാന്‍ നാളെ വരുന്നുണ്ട് വീട്ടില്‍..പത്തിരിയും ബീഫ്‌ കുറുമയും ഉണ്ടാക്കി വെക്കണം “
“ഓ ആയിക്കോട്ടെ അന്നേം ഒന്ന് കാണാലോ “
“ശരി ഉമ്മ “
******
“എന്തെടാ നീ കാണണം എന്ന് പറഞ്ഞത്?പഴയ പോലെ എന്തേലും കയ്യബദ്ധം ?”
“ഹ്മം അതെ, പക്ഷെ ഇപ്രാവശ്യം അബദ്ധം പറ്റിയത് നിനക്കാ “
“എനിക്കോ “
“അതെ ...ഒരു മാസം മുന്‍പ് ശ്രീകുട്ടി ആതമഹത്യ ചെയ്ത സംഭവം ..നീയല്ലേ എല്ലാം അന്നെഷിച്ചത് ?”
“അതെ ഒരു പ്രേമം കാരണം നടന്ന ആതമഹത്യ ...അതിലിപ്പോള്‍ എന്താ ..ആ കുട്ടിയുടെ അമ്മയും പറഞ്ഞല്ലോ അവള്‍ക്കൊരു പ്രേമം ഉണ്ടായിരുന്നു എന്നും കുറെ വട്ടം അമ്മ അവളെ വഴക്ക് പറഞ്ഞു എന്നും....പിന്നെ ആത്മഹത്യ നടക്കുന്നതിന്റെ തലേന്ന് ആ സ്ത്രീ അവളെ തല്ലി..അതൊക്കെയാണ് കാരണം.പിന്നെ അവളുടെ ബുക്കില്‍ നിന്നും കിട്ടിയ പ്രേമ ലേഖനം “
“എങ്കില്‍ എവിടെയോ എന്തൊക്കെയോ മറഞ്ഞു കിടക്കുന്നു റാഷി...അതൊരു കൊലപാതകം ആണ്.”
“ഹേയ്...ജെറി നീ എന്താ തമാശ പറയാ ?”
“അല്ല, ഇന്നലെ എന്റെ അടുത്തു വന്ന ഒരു പേഷ്യന്റ് ....ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി അമ്മു .അവളുമായി ഞാന്‍ നടത്തിയ ഒരു മണിക്കൂര്‍ നേരത്തെ സംഭാഷണം.നീ ഇതൊന്നു കേട്ട് നോക്ക്...തുടക്കം ഒന്നും ഇല്ല...കാരണം ഞാന്‍ ഒരു സാധാരണ കാര്യം പോലെ ആണ് തുടങ്ങിയത്...പക്ഷെ...പിന്നീട് തോന്നി ഇത് നിന്നെ കേള്‍പ്പിക്കണം എന്ന്.ഇതാ “
******
“എന്ത് തോന്നുന്നു റാഷി ?”
“ഡാ ഇത് .... ആ കുട്ടി അവളുടെ കൂട്ടുകാരി ആത്മഹത്യ ചെയ്തതില്‍ ...അവള്‍ക്ക് എന്തോ “
“അതൊന്നും അല്ല റാഷി...അമ്മൂട്ടി നോര്‍മല്‍ ആണ്....ഭയം ഉണ്ട് അവള്‍ക്കു, ഇതില്‍ അവള്‍ പറയുന്ന അയാള്‍ അവളെയും കൊല്ലും എന്ന് അവള്‍ ഭയക്കുന്നു , അമ്മൂട്ടി പറഞ്ഞത് അനുസരിച്ചു....അയാള്‍ അവളെ കൊല്ലും എന്ന് ശ്രീകുട്ടി അവളോട്‌ പറഞ്ഞു.അന്ന് രാത്രി ആണ് ശ്രീകുട്ടി ആത്മഹത്യ ചെയ്തത്...ഒരിക്കലും ഞാന്‍ ആതമഹത്യ ചെയ്യില്ലെന്നും എങ്ങാനും ഞാന്‍ മരിച്ചാല്‍ അയാള്‍ എന്നെ കൊന്നു എന്ന് കരുതണം എന്നും അവള്‍ അമ്മൂട്ടിയോടു പറഞ്ഞിട്ടുണ്ട്.ഇപ്പോള്‍ സ്വപ്നത്തില്‍ ശ്രീകുട്ടി വന്നു എല്ലാ കാര്യവും അവള്‍ അമ്മൂട്ടിയോടു പറഞ്ഞിട്ടുണ്ട് എന്ന് അയാള്‍ക്കറിയാം എന്നും, അയാള്‍ നിന്നെയും കൊല്ലും എന്ന് പറയുന്നു .അതാണ്‌ അമ്മൂട്ടിയുടെ ഭയം.അതെനിക്ക് ഒരു കൌണ്‍സില്‍ കൊണ്ട് മാറ്റി എടുക്കാം.പക്ഷെ ഒരു കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍...അയാള്‍ എന്ന് അമ്മൂട്ടി പറയുന്ന അവന്‍ ജീവിച്ചിരിക്കുന്നു എങ്കില്‍ ..അവനെ കണ്ടെത്തിയെ തീരൂ.”
“തീര്‍ച്ചയായും...ജെറിന്‍..എനിക്ക് നിന്റെ സഹായം വേണം “
“ഇത് രഹസ്യമായിരിക്കണം, കാരണം മകള്‍ മരിച്ച ദു:ഖം മറന്നു തുടങ്ങുന്നേ ഉണ്ടാവൂ ശ്രീകുട്ടിയുടെ അമ്മയും അച്ഛനും.അവരെ അറിയിക്കാതെ ..”
“എനിക്ക് അമ്മൂട്ടിയുമായി സംസാരിക്കാന്‍ നീ ഒരു അവസരം തരണം...ഈ കേസ്‌ വീണ്ടും അന്നെഷിക്കണം എങ്കില്‍ എനിക്ക് അമ്മൂട്ടിയുടെ സഹായം വേണം.എന്റെ തലപ്പത്തിരിക്കുന്നവരുടെ സമ്മതം കിട്ടാന്‍ അമ്മൂട്ടിയാണ് ഏക മാര്‍ഗം.”
“ആ കാര്യത്തില്‍ ഞാന്‍ സഹായിക്കാം നിന്നെ.പക്ഷെ അവള്‍ക്കും കുടുംബത്തിനും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്.”

ജെറിന്‍ നീ ശ്രദ്ധിച്ചോ അമ്മൂട്ടി വേറെ എന്തോ മറക്കുന്നു ....പലപ്പോഴും അവള്‍ പറയാന്‍ വന്ന കാര്യം പറയുന്നില്ല എന്നൊരു തോന്നല്‍ എനിക്ക്...ഈ സൌണ്ട് ക്ലിപ്പ് നീ ഒന്നൂടെ കേള്‍ക്കൂ..”
“ഹ്മം ഞാന്‍ ശ്രദ്ധിച്ചിരുന്നു റാഷി... ആ വൃത്തികെട്ട സ്ത്രീ എന്ന് അവള്‍ പറയുന്നതല്ലേ, ഞാന്‍ അവളോട്‌ പലവട്ടം ചോദിച്ചു... അവള്‍ അതിനു മറുപടി തന്നില്ല.”
“അയാള്‍ മാത്രം അല്ല ഒരു അവളും ഉണ്ട്.ഈ കഥയില്‍....വല്ല സെക്സ് റാക്കെറ്റ്‌ കണ്ണിയും ആവണം ആ വൃത്തി കെട്ട സ്ത്രീ.”
******
ഒരു കാര്‍ വീടിനു മുന്നില്‍ വന്നു നിന്നപ്പോള്‍ പത്മിനി “ശ്രീധരേട്ടാ “എന്ന് വിളിച്ചു അകത്തേക്ക് പോയി.
റാഷിദ്‌ അലി പുറത്തു തന്നെ നിന്നു.ശ്രീധരന്‍ അയാളെ അകത്തേക്ക് വിളിച്ചു.
“മിസ്റ്റര്‍ ശ്രീധരന്‍ ഞാന്‍ ഇന്‍സ്പെക്ടര്‍ റാഷിദ്‌ അലി , മുഖവുര ഇല്ലാതെ തന്നെ കാര്യം പറയാം.അമ്മൂട്ടിയെ ഒന്ന് വിളിക്കൂ...എനിക്ക് അവളുമായി ഒന്ന് സംസാരിക്കണം.”
“സര്‍ എന്താ കാര്യം?”
“പേടിക്കാന്‍ ഒന്നും ഇല്ല ....ഒരു കാര്യം ചോദിക്കണം.നിങ്ങള്‍ക്കും മകള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു.അത് ഞാന്‍ എന്റെ ഫ്രെണ്ട് ഡോക്ടര്‍ ജെറിന് കൊടുത്ത വാക്ക്, അത് കൊണ്ട് തന്നെയാണ് ഒരു പോലീസ്‌ ജീപ്പ് പോലും ഇല്ലാതെ സാധാ വേഷത്തില്‍ ഒരു സാധാരണക്കാരന്‍ ആയി ഞാന്‍ വന്നത്‌.”
“മോളെ അമ്മൂട്ടി.”ശ്രീധരന്‍ അവളെ വിളിച്ചു.
അവള്‍ വന്നതും റാഷിദ്‌ അലി ശ്രീധരനോടും പത്മിനിയോടും അകത്തേക്ക് പോവാന്‍ പറഞ്ഞു.അയാള്‍ അവളെയും കൊണ്ട് മുറ്റത്തേക്കിറങ്ങി.
“അമ്മൂട്ടി, ശ്രീക്കുട്ടിയെ വലിയ ഇഷ്ടം ആയിരുന്നു അല്ലെ ?”
അവള്‍ ആശ്ചര്യത്തോടെ അയാളെ നോക്കി.
“ഞാന്‍ ഒരു പോലീസുകാരന്‍ ആണ്, പക്ഷെ ഇപ്പോള്‍ ഒരു ചേട്ടനെ പോലെ ആണ് ഞാന്‍ നിന്റ അടുത്തു വന്നിരിക്കുന്നത്.നിന്റെ ശ്രീക്കുട്ടിയെ ആതമഹത്യ ചെയ്ത ഒരു ഭീരുവായി എല്ലാരും ഇപ്പോള്‍ കാണുന്നു, അതിലുപരി ഏതോ ഒരു ചീത്ത കൂട്ടുകെട്ടും അവള്‍ക്കുണ്ടായിരുന്നു എന്നാണ് എല്ലാവരും കരുതുന്നത്.എന്നാല്‍ അവള്‍ നല്ലൊരു കുട്ടി ആയിരുന്നു എന്ന് അറിയാവുന്നത് അമ്മൂട്ടിക്ക് മാത്രം.
എന്നിട്ടും എന്തെ ആരോടും അത് പറഞ്ഞില്ല.അവള്‍ ആതമഹത്യ ചെയ്യില്ല എന്ന് നിനക്ക് ഉറപ്പായിരുന്നില്ലേ, അവള്‍ പെട്ടൊന്നൊരു ദിവസം മരിച്ചാല്‍ അവളെ ആരോ കൊന്നു എന്ന് കരുതണം എന്ന് നിന്നോട് അവള്‍ പറഞ്ഞത് എന്തിനാ ?നീ അത് ലോകത്തോട് വിളിച്ചു പറയും എന്ന് അവള്‍ വിശ്വസിച്ചു.എന്നിട്ടും എന്തെ നീ ...?റാഷിദ്‌ അവളെ ഒളികണ്ണിട്ട് നോക്കി.അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകാന്‍ തുടങ്ങിയിരുന്നു.ഓക്കേ സംഗതി ഏല്‍ക്കുന്നു എന്ന് തോന്നി.
“പറ അമ്മൂട്ടി, നിന്റെ ശ്രീകുട്ടിയെ കൊന്നു കെട്ടിതൂക്കിയവന്‍ ...അവന്‍ ഇപ്പോഴും സുഖിച്ചു ജീവിക്കുന്നു...അവന് ശിക്ഷ കൊടുക്കണ്ടേ ?”
“വേണം ..അവനെ കിട്ടിയാല്‍ കൊല്ലാന്‍ പറ്റോ ചേട്ടന് ...സോറി സാറിന് “
“ചേട്ടന്‍ എന്ന് വിളിച്ചാല്‍ മതി.അവനു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഞാന്‍ വാങ്ങിച്ചു കൊടുക്കും “
“കോടതിയില്‍ കൊണ്ട് പോയി കൊടുക്കുന്ന ശിക്ഷയാണോ ?”
“അല്ല അവനെ കൊല്ലും, എന്നിട്ട് കീഴ്പെടുത്തുന്നതിനിടയില്‍ സംഭവിച്ചു പോയി എന്ന് വരുത്തി തീര്‍ക്കും “
“വേണ്ട കൊല്ലേണ്ട മരണം വരെ നരകിച്ചു കിടക്കണം അവന്‍.ഒന്നെഴുന്നെല്‍ക്കാന്‍ പോലും ആവാതെ.”
“ഓക്കേ പറ ..ആരാണ് അമ്മൂട്ടി പറഞ്ഞ അയാള്‍?”
“അയാളെ പറ്റി കൂടുതല്‍ ഒന്നും എനിക്കറിയില്ല.ശ്രീകുട്ടി പോലും അയാളെ വെളിച്ചത്തില്‍ കണ്ടിട്ടില്ല, പക്ഷെ എല്ലാം അറിയുന്നത് അവള്‍ക്കാ...ആ വൃത്തി കേട്ട സ്ത്രീ “
അമ്മൂട്ടിയുടെ കണ്ണുകളില്‍ പക നിറഞ്ഞിരുന്നു.
“ആരാ അവള്‍?”
“ശ്രീകുട്ടിയുടെ അമ്മ “ഒരു ഷോക്ക്‌ കിട്ടിയത് പോലെ തരിച്ചു പോയി റാഷിദ്‌ അലി.
“അമ്മ ?”
“അതെ...ഞാന്‍ പറയാം എല്ലാം, എനിക്കറിയാവുന്ന കഥ, എന്നോട് എന്റെ ശ്രീകുട്ടി പറഞ്ഞ കഥ ... ഒരു രാത്രിയില്‍ ശ്രീകുട്ടി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു വെള്ളം കുടിക്കാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ആണ് അവളുടെ അമ്മയുടെ മുറിയില്‍ നിന്നും അടക്കി പിടിച്ച ചിരിയും സംസാരവും കേട്ടത്.വാതില്‍ തുറന്ന ശ്രീ കുട്ടി ഇരുട്ടില്‍ അവളുടെ അമ്മയുടെ കൂടെ അയാളെ കണ്ടു.ബഹളം വെക്കാന്‍ തുടങ്ങിയ അവളെ അമ്മ കരഞ്ഞു കാണിച്ചു മയപ്പെടുത്തി.ഇനി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ ഗള്‍ഫില്‍ ഉള്ള അച്ഛനെ വിവരം അറിയിക്കും എന്ന് പറഞ്ഞു.പിന്നെ എന്നും പാതിരാത്രി വരെ അവളുടെ അമ്മ മൊബൈലില്‍ അയാളോട് സംസാരിക്കും.അയാളുടെ മൊബൈലിലേക്ക് പൈസ അയച്ചു കൊടുക്കും.അയാള്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആണെന്ന് ശ്രീകുട്ടി പറഞ്ഞിരുന്നു.എന്നും കാലത്ത് നേരത്തെ എഴുന്നെല്‍ക്കാറുള്ള ശ്രീകുട്ടി വളരെ വൈകി എഴുന്നേല്‍ക്കുന്നു.ക്ലാസ്സില്‍ വന്നാലും ഒരു ഉന്മേഷം കാണില്ല.അപ്പോള്‍ ആണ് ആയിടക്ക് അമ്മക്ക് അവളോട്‌ സ്നേഹം കൂടിയ കാര്യം അവള്‍ പറഞ്ഞത്.എന്നും രാത്രിയില്‍ കിടക്കാന്‍ നേരം അവള്‍ക്കു ഒരു ഗ്ലാസ്‌ പാല് കൊടുക്കും എന്ന്.എനിക്ക് എന്തോ സംശയം തോന്നി.ഞാന്‍ അവളോട്‌ പറഞ്ഞു ഇന്ന് രാത്രിയില്‍ നീ പാല് കുടിക്കേണ്ട എന്ന്.പിറ്റേന്ന് വന്നപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ സംശയം ശരിയായിരുന്നു എന്ന്.അവളുടെ മുഖത്ത്
അവളുടെ അമ്മയുടെ കൈവിരലുകള്‍ അഞ്ചും തെളിഞ്ഞു കാണാം ആയിരുന്നു.ചുവന്നു കലങ്ങിയ കണ്ണുകള്‍.ഞാന്‍ അവളോട്‌ എന്റെ വീട്ടിലേക്കു വരുവാന്‍ പറഞ്ഞു.പക്ഷെ അവള്‍...”
അമ്മൂട്ടിയുടെ വാക്കുകള്‍ മുറിഞ്ഞു.റാഷിദ്‌ അലി അവളെ ചേര്‍ത്ത് നിര്‍ത്തി കണ്ണുകള്‍ തുടച്ചു.
“അന്നാണ് അവള്‍ എന്നോട് പറഞ്ഞത്...അവളുടെ അമ്മയും അയാളും അവളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി എന്നും, അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അങ്ങിനെ സംഭവിച്ചാല്‍ അത് കൊലപാതകം ആയിരിക്കും എന്നും, അതിനു പിന്നില്‍ അയാള്‍ ആയിരിക്കും എന്നും.”
“അമ്മൂട്ടി നന്ദി, നീ ഈ ചെയ്ത കാര്യം വളരെ വലുതാണ്‌, നിന്റെ ശ്രീകുട്ടി ഇപ്പോള്‍ ഏറെ സന്തോഷിക്കുന്നുണ്ടാവും , ഞാന്‍ ഇനിയും വരും അപ്പോള്‍ അയാള്‍ എന്നോടൊപ്പം ഉണ്ടാവും, ഇല്ലെങ്കില്‍ അയാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുണ്ടാവില്ല “
റാഷിദ്‌ അലി അവരോടു യാത്ര പറഞ്ഞിറങ്ങി.നേരെ അയാള്‍ പോയത് ശ്രീകുട്ടിയുടെ വീട്ടിലേക്കാണ്.വീട് പൂട്ടി കിടക്കുന്നു.വീടിനു ചുറ്റും ഒന്ന് നടന്നു.ശ്രീകുട്ടിയെ മറവു ചെയ്ത സ്ഥലം എത്തിയപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു ചെറിയ കുറ്റബോധം ഉണ്ടായി.ടെറസ്സിലെക്കുള്ള സ്റ്റേയര്‍ പുറത്താണ്.പടവുകള്‍ കയറുമ്പോള്‍ എന്തോ ഒന്ന് പ്രതീക്ഷിച്ചിരുന്നു റാഷിദ്‌ അലി.അയാള്‍ക്ക്‌ തെറ്റിയില്ല.പലയിടത്തായി ചിതറി കിടക്കുന്ന വോടഫോണ്‍ റീ ചാര്‍ജ്‌ കൂപ്പണ്‍.എല്ലാം പെറുക്കി എടുത്തു ധൃതിയില്‍ ഇറങ്ങി.അപ്പോഴേക്കും അടുത്തുള്ള വീട്ടിലെ ഒരു മനുഷ്യന്‍ അങ്ങോട്ട്‌ വന്നു.
“ആരാ ആളില്ല എന്ന് കരുതി പട്ടാ പകലെ മോഷണത്തിനു ഇറങ്ങിയതാ ?”
“അല്ല അമ്മാവാ..ഞാന്‍ ഈ വീട് വില്‍ക്കുന്നു എന്ന് കേട്ട്...ഒന്ന് നോക്കാന്‍ വന്നതാ “
“ഹ്മം ഒരു ദുര്‍മരണം നടന്നിട്ട് അധികം ആയില്ല ..അപ്പോഴേക്കും വീട് വാങ്ങാന്‍ എത്തിയിരിക്കുന്നു.”
“ദുര്‍മരണോ..കൊലപാതകം ആണോ ?”
“അല്ല ഇവിടെ ആകെ ഉണ്ടായിരുന്ന ഒരു മോളാ ..തൂങ്ങി ചത്തു..അല്ല നമ്മള് മുന്‍പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ....”
“ഉവ്വോ ഇനി എന്നും കാണാന്‍ ഉള്ളതല്ലേ ..ഞാന്‍ എന്തായാലും ഈ വീട് വാങ്ങാന്‍ പോവാ.അപ്പോള്‍ ശരി പിന്നേം കാണാം “
“അല്ല എന്നാലും എവിടെ വെച്ചാവും...”
അതിനു മറുപടി കൊടുക്കാന്‍ നില്‍ക്കാതെ റാഷിദ്‌ അലി വേഗം നടന്നു.
******
മൊബൈല്‍ റീചാര്‍ജ്‌ ചെയ്ത നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്നേഷണം ചെന്നെത്തിയത് മുപ്പതു കിലോമീറ്റര്‍ അകലെ ഉള്ള മേല്‍ വയല്‍ എന്ന സ്ഥലത്താണ്.അവിടെയാണ് അയാള്‍.മൈലാഞ്ചി പുരക്കല്‍ അനീസ്‌.അതാണ്‌ അയാളുടെ പേര്.ഇനി സ്വന്തം ഐ ഡി തന്നെ ആണോ എന്നറിയില്ല.എന്തായാലും ഇനി കുറച്ചു ദൂരം കൂടി കഴിഞ്ഞാല്‍ അയാളെ നേരിട്ട് കാണാം.
കുറച്ചു ദൂരം ചെന്നപ്പോള്‍ ആ നമ്പറില്‍ വിളിച്ചു.ഒരു പെണ്‍കുട്ടിയാണ് എടുത്തത്.അനീസിന്റെ അനിയത്തി ആണ് എന്ന് പറഞ്ഞു.
“ഞാന്‍ അനീസിന്റെ കൂട്ടുകാരന്‍ ആണ് ,വീട്ടിലേക്കു വരുവാ, കുറെ മുന്‍പ് വന്നതാണ്‌ വീട് ?”
അവള്‍ അയാള്‍ക്ക്‌ വഴി പറഞ്ഞു കൊടുത്തു.വളരെ ചെറിയ ഒരു വീട്.വീടിന്റെ ഒരു വശത്ത് ഓട്ടോ നിര്‍ത്തിയിട്ടിരിക്കുന്നു.കാര്‍ റോഡില്‍ വേലിയോടു ചേര്‍ത്തു പാര്‍ക്ക്‌ ചെയ്തു റാഷിദ്‌ അലി ഇറങ്ങി.
അവള്‍ അയാളെ കാത്തിട്ടെന്നോണം വാതിലില്‍ തന്നെ നിന്നിരുന്നു.
“എന്താ മോളുടെ പേര് ?”
“നിങ്ങള് പോലീസല്ലേ ?” പെട്ടെന്നുള്ള അവളുടെ ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കെ അവള്‍ വീണ്ടും അയാളോട് പറഞ്ഞു.
“ഹ്മം എനിക്കറിയാം, ഞാന്‍ പ്രതീക്ഷിച്ചിരുന്നു.നിങ്ങള് തേടി വന്ന ആളു രണ്ടാഴ്ച മുന്നേ ....”
“അകത്ത് മോന്‍ മരിച്ചതില്‍ മനസ്സിന്റെ നില തെറ്റി എന്റെ ഉമ്മയുണ്ട്, ഉമ്മാനെ ഒന്നും അറിയിക്കണ്ട, നിങ്ങള്‍ക്ക് വേണ്ടത് എല്ലാം ഇതില്‍ എഴുതി വെച്ചിട്ടാ ഇക്കാക്ക പോയത്.”
അവള്‍ കയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന ഒരു കടലാസ് അയാള്‍ക്ക് കൊടുത്തു.
ഇക്കാടെ ഫൗസി മോള്‍ക്ക്‌,
നിന്റെ ഇക്ക ഒരു വലിയ തെറ്റ് ചെയ്തു.അതിന്റെ ശിക്ഷയും ഞാന്‍ സ്വയം ഏറ്റു വാങ്ങുന്നു.അറിയില്ല എനിക്ക് അവളെ കൊല്ലാന്‍ എങ്ങിനെ കഴിഞ്ഞു എന്ന്.പക്ഷെ ഞാന്‍ ചെയ്തില്ലെങ്കിലും അവളുടെ അമ്മ അവളെ കൊല്ലുമായിരുന്നു.ഏതോ ഒരു ചീത്ത സമയത്ത് എന്റെ മൊബൈലിലേക്ക് വന്ന ഒരു കാള്‍.അതാണ്‌ എന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.ഒരു തമാശയായി ഞാന്‍ കരുതിയത്‌ പിന്നെ എല്ലാം നഷ്ടപ്പെടുത്തിയ ഒരു കളിയില്‍ എത്തി.ആ സ്ത്രീ അവളുടെ അമ്മയാണോ എന്നറിയില്ല.ഒരു അമ്മയും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആണ് അവര്‍ എന്നെ കൊണ്ട് ചെയ്യിച്ചത്.
കാലത്തു അവള്‍ സ്കൂളില്‍ പോയപ്പോള്‍ തന്നെ എന്നെ അവളുടെ അമ്മ ആ വീട്ടില്‍ വിളിച്ചു വരുത്തിയിരുന്നു.രാത്രി എട്ട് മണി വരെ ഞാന്‍ അവളുടെ അമ്മയുടെ മുറിയില്‍ ഒളിച്ചിരുന്ന്.എട്ട് മണി ആയപ്പോള്‍ എല്ലാം പറഞ്ഞുറപ്പിച്ച പ്രകാരം നടന്നു.ആ സ്ത്രീ കടയിലെക്കെന്നും പറഞ്ഞു ഇറങ്ങി. ഞാന്‍ ശ്രീകുട്ടിയുടെ മുഖത്തേക്ക് നോക്കിയില്ല.കസേരയില്‍ ഇരന്നു പഠിക്കുകയായിരുന്നു അവള്‍.പുറകിലൂടെ ചെന്ന് അവളുടെ കഴുത്തില്‍ സാരി മുറുക്കി ഞാന്‍ അവളെ....പിന്നെ അവളുടെ ശരീരം വലിച്ചു കൊണ്ട് വന്നു ബാല്‍ക്കണിയിലെ കമ്പിയില്‍ കെട്ടി തൂക്കി.എന്നിട്ട് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.പിന്നെ ആ സ്ത്രീയുടെ റോള്‍ ആയിരുന്നു.അവര്‍ അത് ഭംഗിയായി നിര്‍വഹിച്ചു.
കടയില്‍ നിന്നും വന്ന അവര്‍ മോള് ആത്മഹത്യ ചെയ്ത കാര്യം ഉറക്കെ പറഞ്ഞു കരഞ്ഞു.ആളുകള്‍ ഓടിക്കൂടി.കൂട്ടത്തില്‍ ഒരാളായി ഞാനും.ആ നേരം ആണ് ഞാന്‍ ശ്രീകുട്ടിയുടെ മുഖം കണ്ടത്.എന്റ ഫൗസിമോളെ പോലെ തോന്നി എനിക്ക്.ആ സ്ത്രീ ശ്രീകുട്ടിയുടെ ഇല്ലാ കഥകള്‍ പറഞ്ഞു കരയാന്‍ തുടങ്ങിയിരുന്നു.എന്നെ കൊണ്ട് അവള്‍ക്കായി എഴുതിച്ച പ്രണയ ലേഖനം എടുത്തു അവളുടെ കാമുകനെ പ്രാകാന്‍ തുടങ്ങി,ഞാന്‍ ശരിക്കും അതിശയിച്ചു .സ്വന്തം മകള്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെ അഭിനയിക്കാന്‍ എങ്ങിനെ കഴിയുന്നു.
അതുവരെ എനിക്ക് ആ സ്ത്രീയോട് എന്ത് വികാരം ആയിരുന്നോ അതെല്ലാം വെറുപ്പിലേക്ക് മാറി.
പിന്നെ ഞാന്‍ ആ സ്ത്രീയെ വിളിച്ചില്ല.പക്ഷെ പിന്നീട് എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പറ്റിയിട്ടില്ല മോളെ, കണ്ണടച്ചാല്‍ മുന്നില്‍ കിടന്നു പിടക്കുന്നത് നീയാണ്.വയ്യ എനിക്കിനിയും ഇങ്ങനെ ജീവിക്കാന്‍.
എല്ലാ സത്യവും പുറത്തു വരും.ഒരു ദിവസം എന്നെ തേടി പോലീസ്‌ വരും.അന്ന് ഞാന്‍ ഉണ്ടാവില്ല ഇവടെ.പക്ഷെ സത്യം അറിയാതെ പോവരുത് ആരും.നീ ഈ കത്ത് അവര്‍ക്ക് കൊടുക്കണം.
ഉമ്മ അറിയരുത് ഒരിക്കലും, ഉമ്മയുടെ മോന്‍ ഒരു കൊലപാതകി ആയിരുന്നു എന്ന്.ഉപ്പയുടെ വഴിയെ ഞാനും ...
ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയാണ് ഉപ്പ പോയതില്‍ പിന്നെ ഞാന്‍ നിന്നെ വളര്‍ത്തിയത്.എല്ലാം ഇപ്പോള്‍ കൈ വിട്ടു പോയി..വിഷമിക്കരുത് ഇക്കയുടെ മോള്...അത്രേ പറയാന്‍ പറ്റൂ ഈ ഇക്കാക്ക് ...
എനിക്ക് വേണ്ടി പ്രാര്‍ഥിക്ക പോലും അരുത്....പക്ഷെ വെറുക്കരുത് ഈ ഇക്കയെ....
അനീസ്ക്ക.
തിരികെ പോരുമ്പോള്‍ മനസ് വല്ലാതെ വേദനിച്ചു.കുറെ ഓര്‍മകള്‍ ...വര്‍ഷങ്ങള്‍ക്കു മുന്‍പ് കഞ്ചാവിന്റെ അമിത ഉപയോഗം മൂലം മനോനില തെറ്റി ഉപ്പ ആത്മഹത്യ ചെയ്തു.പിന്നെ വീടിന്റെ തണല്‍ ആയിരുന്ന ഇക്കയും ഉപ്പയുടെ വഴിയെ പോയി.ബീഹാറിലെ ജോലി സ്ഥലത്തെ റൂമില്‍ ഇക്കയുടെ ഡെഡ്ബോഡി മൂന്നു ദിവസം കഴിഞ്ഞാണ് ആളുകള്‍ കണ്ടത്.മയക്കുമരുന്ന് ഉപയോഗം കൂടുതല്‍ തന്നെ അവിടെയും മരണ കാരണം.ഇക്കയുടെ മരണത്തോടെ ഉമ്മയുടെ മനോനില തെറ്റി.ഒരാഴ്ച കഴിഞ്ഞു ഇക്കയുടെ സാധനസാമഗ്രികള്‍ കൊണ്ട് വന്ന പോലീസുകാരന്‍ സാജന്‍ ജോസെഫ് ,ദിവസങ്ങളോളം ഭക്ഷണം ഇല്ലാതെ കിടന്നിരുന്ന മൂന്ന് വയസ്സുകാരന്‍ റാഷിദിനെയും അവന്റെ ഉമ്മയെയും അവരുടെ വീട്ടിലേക്കു കൊണ്ട് പോയി.അവിടെ ജെറിന്‍ എന്നൊരു കൂടപ്പിറപ്പും, ഏറെ സ്നേഹം തരുന്ന ഒരമ്മയും.ഉമ്മയുടെ ചികിത്സ , എന്റെ പഠനം., എല്ലാം സാജന്‍ സാറിന്റെ തണലില്‍.പിന്നെ ഞാന്‍ എന്തെ എല്ലാം മറന്നു.എന്തെ ഫൌസിയെയും ഉമ്മയെയും കൂടെ കൂട്ടിയില്ല .തെറ്റ് ചെയ്തത് അവര്‍ അല്ലല്ലോ.വീട്ടില്‍ പോയി ഉമ്മയെ കണ്ടു എല്ലാം പറയാം.ഉമ്മ എതിര്‍ക്കില്ല.പിന്നെ സമ്മതം വാങ്ങേണ്ടത് ജോസെഫ് സാറില്‍ നിന്നാണ്.സമ്മതം അല്ല അനുഗ്രഹം.അതെപ്പോഴും കൂടെ ഉണ്ട് എന്നാലും പോയി കാണണം.
******
ന്യൂസ് പേപ്പര്‍ കയ്യിലേക്ക്‌ വെച്ച് കൊടുത്തപ്പോള്‍ അമ്മൂട്ടി പൊട്ടിക്കരഞ്ഞു.വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കൊലപാതകം എന്ന് തെളിഞ്ഞു.അമ്മ അറസ്റ്റില്‍.എല്ലാ പത്രങ്ങളിലും തലക്കെട്ട്‌ ഇത് തന്നെ ആയിരുന്നു.
റാഷിദ്‌ അലി മൊബൈല്‍ എടുത്ത് ജെറിനെ വിളിച്ചു.
“ജെറിന്‍ എനിക്ക് ഡാഡിയെ കാണണം “
“നാളെ സണ്ടേ അല്ലെ നാളെ നമുക്കൊരുമിച്ചു പള്ളിയില്‍ പോവാം.പിന്നെ ഈ കേസ്‌ ഡാഡിയുടെ അനുഗ്രഹം അല്ല കേട്ടോ ..എന്റെയാണ്.ഡോക്ടര്‍ ജെറിന്‍ ജോസെഫിന്റെ.പിന്നെ ഒരു സ്പെഷ്യല്‍ താങ്ക്സ് ഉണ്ട്.”
“എന്തിനാ “
“ ന്യൂസില്‍ എല്ലാം ശരിക്കും ഹീറോ ഞാന്‍ ആണ്.അതിനു “
“ഇപ്പോള്‍ നീ ഈ പറഞ്ഞ താങ്ക്സ് പിന്നീട് മാറ്റി പറയരുത് “
“അതെന്താട ?”
“ഇനി നിന്റെ അടുത്തേക്ക്‌ ആരും രോഗികളെയും കൊണ്ട് വരും എന്ന് തോന്നുന്നില്ല.അഭിപ്രായം എന്റെ അല്ല , നിന്റെ ഒരു പഴയ പേഷ്യന്റ് പറഞ്ഞതാ അമ്മൂട്ടി.”
അത് കേട്ട് ജെറിനും, പിന്നെ അമൂട്ടിയും റാഷിദിനൊപ്പം ചിരിച്ചു.
******

 

തിങ്കളാഴ്‌ച, നവംബർ 19, 2012

എന്റെ ആദ്യ രാത്രിയും , പ്രണയത്തില്‍ ചാലിച്ച ഒരു ഡയലോഗും ,അത് തന്ന എട്ടിന്റെ പണിയും.(ആനുവേഴ്സറി സ്പെഷ്യല്‍ )

നവംബര്‍ പതിനാറ് .അന്നായിരുന്നു അത് സംഭവിച്ചത് , എന്റെ ഭാര്യക്കൊരു അബദ്ധം പറ്റി ( ഹി ഹി ഹി ഹൂ )അങ്ങിനെ എനിക്കൊരു പെണ്ണിനെ കിട്ടി.കല്യാണം വലിയ ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞു.കല്യാണത്തിനു എന്റെ അളിയനും ഇകായും എല്ലാവരും ഉണ്ടായിരുന്നു.തറവാട്ടിലെ അവസാനത്തെ പുത്രന്‍ ആണല്ലോ ഞാന്‍.എന്നാലും എത്ര പറഞ്ഞു നോക്കിയിട്ടും വെല്ലിക്കാക്ക് ലീവ് കിട്ടിയില്ല.
അങ്ങിനെ എല്ലാവരുടെയും പോലെ എന്റെയും ആദ്യ രാത്രി.
സെന്‍സര്‍ ബോര്‍ഡു വിലക്കുണ്ട്.അതിനാല്‍ കൊറേ ഭാഗങ്ങള്‍ ഒഴിവാക്കി.ഹി ഹി ഹി ഹൂ
വിവാഹം ഉറപ്പിച്ചു പിന്നെ കിട്ടിയ പതിനഞ്ചു ദിവസം വോഡഫോണ്‍ റീ ചാര്‍ജ്‌ കൂപ്പണ്‍ ഒരുപാട് വാങ്ങി കൂട്ടിയതിനാല്‍ അധികമൊരു ടെന്‍ഷന്‍ രണ്ടു പേര്‍ക്കും ഇല്ല., പറയാന്‍ പുതിയ വിഷയങ്ങള്‍ ഒന്നും ഇല്ല താനും.എന്നാലും എന്തെങ്കിലും ഒകെ പറയണ്ടേ ?നേരം വെളുപ്പിക്കണമല്ലോ ങേ ങേ ? ഓരോന്നും പറഞ്ഞ കൂട്ടത്തില്‍ അവള്‍ ഒരു ചോദ്യം എടുത്തു ഒരേറ്.
"കുറെ പെണ്‍കുട്ടികളെ കണ്ടിരുന്നു എന്ന് ബാബിമാര്‍ പറഞ്ഞു, നറുക്ക് വീണത്‌ എനിക്കാല്ലേ ?"
" ഹി ഹി ഹി ഹൂ നിന്റെ കഷ്ട കാലം " എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും പരമാവധി അനുരാഗം കണ്ണില്‍ നിറച്ചു ഞാന്‍ ഒരു കാച്ച് അങ്ങ് കാച്ചി.
"എന്റെ മനസ്സില്‍ ഒരു ചിത്രം ഉണ്ടായിരുന്നു , അങ്ങിനെ ഒരാളെ തിരഞ്ഞു നടന്നു ..അവസാനം നിന്നെ കിട്ടി ..ഞാന്‍ ധന്യനായി."
പാവം അവള്‍ വിശ്വസിച്ചു എന്ന് മനസ്സിലായി.കണ്ണൊക്കെ ഒന്ന് നിറഞ്ഞോ.പിന്നെ...........
അങ്ങിനെ അനുരാഗത്തിന്റെ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.
അപ്പോള്‍ ഒരു ദിവസം വെല്ലിക്കാക്കും ലീവ് കിട്ടി.വീട്ടില്‍ സംന്തോഷം പൂര്‍ണമായി.കാരണം എല്ലാവരും ഒരുമിച്ചു കൂടുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം.ലീവ് ഒരു പ്രശനം ആണല്ലോ.എനിക്ക് ലീവ് ഉള്ളപ്പോള്‍ ഇക്കമാര്‍ക്ക് ഉണ്ടാവില്ല.ഇക്കമാര്‍ എല്ലാവരും ഉണ്ടായിരുന്നപ്പോള്‍ ഉപ്പ നാട്ടില്‍ ഉണ്ടായിരുന്നില്ല.എല്ലാവരും ഉണ്ടായിരുന്ന സമയം കുട്ടിക്കാലം ആയിരുന്നു.
ഒരു ദിവസം ഞങ്ങളുടെ വീട്ടിലെ വലിയ ഹാളില്‍ എല്ലാവരും ഒരുമിച്ചു ഉച്ചക്ക് ഭക്ഷണം കഴിക്കുന്നു.അപ്പോള്‍ ആണ് മക്കളെ ആ വെടി പൊട്ടിയത്.ഒരു ഗുണ്ട് എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഒരു വലിയ പണി.
വെല്ലിക്ക കല്യാണത്തെ കുറിച്ചൊക്കെ പറയാണ്.രണ്ടു മാസത്തെ ലീവിനുള്ളില്‍ കല്യാണം എല്ലാം ശെരിയായത് ഒക്കെ വിഷയം ആണ്.
ചെറിയ ഇക്കയുടെ വായീന്നു ഒരു ഡയലോഗ്."അതിനിടയില്‍ നൌഷു ഇവിടെ ഒരു നിരാഹാരം ഒക്കെ നടത്തിയില്ലേ ?"
"അതെന്താടാ "
" ഹാ അതൊക്കെ ഉണ്ട്, അവന്‍ ....ല്‍ ഒരു കുട്ടിയെ കണ്ടു.അവനു ഇഷ്ടായി, പിന്നെ എന്തോ അത് മുടങ്ങി.അന്ന് വന്നു അവന്‍ വീട്ടില്‍ എല്ലാരേയും വിറപ്പിച്ചില്ലേ ? ഇനി ഒരു കല്യാണം ഉണ്ടേല്‍ അവളെ തന്നെ എന്നൊക്കെ പറഞ്ഞു ആകെ ബഹളം.പിന്നെ പെണ്ണ് അന്നെഷിക്കാന്‍ ഒന്നും അവന്‍ വന്നില്ല ,,,,,,"
ചെറിയ ഇക്ക ഇങ്ങനെ കത്തി കയറുകയാണ്.എല്ലാം വളരെ വിശദീകരിച്ചു പറയുന്നു.എന്റെ വായില്‍ ഞാന്‍ എപ്പോഴോ പോസ്റ്റ്‌ ചെയ്ത കുറച്ചു ചോറ് അങ്ങിനെ തന്നെ കിടക്കുന്നു....ഞാന്‍ ഇടയ്ക്കു കുറച്ചു ധൈര്യം ഒപ്പിച്ചു അവളെ ഒന്ന് നോക്കി.
( അവള്‍ എന്നെ നോക്കുവായിരിക്കല്ലേ എന്ന പ്രാര്‍ഥനയോടെ ) എന്റെ കഷ്ട കാലം അവള്‍ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.എനിക്കും അവള്‍ക്കും ഒഴികെ അവിടെ ഉണ്ടായിരുന്നു വേറെ ആര്‍ക്കും ഞാന്‍ എന്റെ ആദ്യ രാത്രിയില്‍ പറഞ്ഞ ഡയലോഗ് അറിയില്ലല്ലോ.അന്ന് ഫുഡ്‌ കഴിഞ്ഞതും ഞാന്‍ ഒരു ഫ്രെണ്ടിനെയും നേരെ ഒരു സിനിമക്ക് പോയി.മുങ്ങി എന്ന് പറയുന്നതാവും ശരി.വൈകീട്ട് റൂമിലേക്ക്‌ വരുമ്പോള്‍ അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന ചിന്ത ആയിരുന്നു.വരുന്ന സമയത്ത് എല്ലാവരും അതെ ഹാളില്‍ ഇരുന്നു കല്യാണ സീ ഡി കാണുകയാണ്.
ഞാന്‍ തല വേദന ആണ് എന്ന് പറഞ്ഞു നേരെ റൂമിലക്ക് വച്ച് പിടിച്ചു.അപ്പോള്‍ പിന്നില്‍ നിന്നും വേറെ ഒരു ഡയലോഗ്.
"എന്താട അവള്‍ടെ ഓര്‍മ്മ ഇത് വരെ പോയില്ലേ "എല്ലാവരും ചിരിക്കുന്നു.അപ്പോള്‍ എനിക്ക് മനസ്സിലായി, ഈ കാര്യം പറഞ്ഞു അവളെ ഇത് വരെ എല്ലാരും കൊല്ലുകയായിരുന്നു എന്ന്.ഇന്ന് എന്റെ "രാത്രി ശുഭ രാത്രി...ഇനി എന്നും കാളരാത്രി "എന്ന് ഉറപ്പായി.പക്ഷെ റൂമില്‍ വന്നപ്പോള്‍ അവള്‍ ചോദിച്ചു "നല്ല തല വേദന ഉണ്ടോ "
"ഹോ സമാധാനായി ..ഐഡിയ ഏറ്റു..." "ഹ്ഹം "എന്ന് പറഞ്ഞു ഞാന്‍.
"ഉച്ചക്ക് നടന്ന കാര്യം ഓര്‍ത്തിട്ടാണേല്‍ തല വേദനിക്കേണ്ട "
"ഠിം "അപ്പോള്‍ അത് ഏറ്റില്ല അല്ലെ എന്ന് ചിന്തിക്കുമ്പോള്‍ അവള്‍. " എനിക്ക് ശെരിക്കും സങ്കടവും ദേഷ്യവും ഒക്കെ വന്നു, പക്ഷെ ആ സമയത്ത് ഇക്കാടെ ആ ചമ്മിയ നോട്ടം മനസ്സില്‍ വരുമ്പോള്‍ ചിരിയാണ് വരുന്നത് "
"ഹോ എനിക്ക് സമാധാനം ആയി....മല വെള്ളം പോലെ വന്നത് ഒരു മഞ്ഞു തുള്ളി പോലെ എന്റെ നെറ്റിയില്‍ ...."

*************
ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് പാര പണിത ഇക്കയുടെ ഒരു സാഹസിക വിറ്റ് കൂടി അങ്ങ് പറയാം.എന്തേ ?ബോറടിക്കുമോ ?ഹേ ഇല്ല അല്ലെ ?അപ്പ തൊടങ്ങാ ?
കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എനിക്കൊരു വയറു വേദന.ഞാന്‍ കാര്യമാക്കിയില്ല.വീട്ടില്‍ പറഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് എന്നെ കൊല്ലും, കാരണം അമ്മായി സല്‍ക്കാരം എന്നൊരു ഇടപാട് ഉണ്ടല്ലോ ( അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ച്ചുട്ടംമായി ..അമ്മായി ചുട്ടത് മരുമോനിക്കായ് ) .ഹാ അത് തന്നെ.ഇതും പറഞ്ഞു എന്നെ എല്ലാവരും കളിയാക്കും, തിന്നത് കൂടി പോയി എന്നെ പറയൂ.പക്ഷെ എനിക്ക് ഈ വേദന ഷാര്‍ജയില്‍ വെച്ചും ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.ഒരു രാത്രി വേദന കലശലായി.എങ്ങിനെയോ നേരം വെളുപ്പിച്ചു.അവളോടും ആരോടും പറഞ്ഞില്ല.ഇക്കയെയും കൂട്ടി ആശുപത്രിയില്‍ വന്നു.സംഗതി സീരിയെസ്‌ ആണ് ( ഡോക്ടര്‍ മാരുടെ സ്ഥിരം ഡയലോഗ് ? )പെട്ടെന്ന് ഓപെറേഷന്‍ വേണം.എനിക്ക് ലീവ് തീരാന്‍ ആയി.എന്ത് ചെയ്യും.ഇത് കഴിഞ്ഞാല്‍ റസ്റ്റ്‌ വേണ്ടേ ?
വേണ്ട ലാപ്രോസ്കോപ്പി ചെയ്‌താല്‍ രണ്ടാഴ്ച റസ്റ്റ്‌ മതി.പിന്നെ ഒന്ന് ശ്രദ്ധിച്ചാല്‍ മതി.വീട്ടില്‍ ഒന്നും പറഞ്ഞില്ല.രാത്രി തന്നെ .എല്ലാം ഫിക്സ് ചെയ്തു.ഞാനും ഇക്കയും, ഇക്കാക് ചെറിയ ടെന്‍ഷന്‍ ഒരു ഒപ്പ് വാങ്ങിക്കുന്ന പരിപാടി ഉണ്ടല്ലോ , അത് കഴിഞ്ഞപ്പോള്‍.പിന്നെ എന്റെ ഒരു ഫ്രെണ്ടിനെയും വിളിച്ചു.ഓപെറേഷന്‍ ചെയ്യാന്‍ എന്നെ കൊണ്ട് പോയപ്പോള്‍ ഇക്ക വീട്ടില്‍ വിളിച്ചു ഉപ്പയോട് പറഞ്ഞു.ഉപ്പ വന്നു.എല്ലാം ഭംഗിയായി കഴിഞ്ഞു.എന്നെ റൂമില്‍ കൊണ്ട് വന്നു ബോധം ശരിക്കും വീണിട്ടില്ല.( പണ്ടേ ഇല്ലല്ലോ , ഒപെരേശന്‍ കഴിഞ്ഞാല്‍ ബോധം വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്,,,ഇക്ക അത് പ്രതീക്ഷിച്ചു കാണും.ഞാനും.)
ഉപ്പ വരുമ്പോള്‍ ഒരു ഫ്ലാസ്കും ചൂട് വെള്ളവും , ഉപ്പും, പഞ്ചസാരയും എല്ലാം കൊണ്ട് വന്നിരുന്നു.നേരം വെളുത്തു.എനിക്ക് പണ്ടുള്ള അതെ ബോധം മാത്രം തിരിച്ചു കിട്ടി.നേര്സുമാര്‍ വന്നു.ചെറുതായിട്ട് എന്തെങ്കിലും കൊടുത്തോളൂ എന്ന് പറഞ്ഞു.ഇക്ക എനിക്ക് ചായ ഉണ്ടാക്കി തന്നു.( അതിനു മുന്‍പ് കീ ഹോള്‍ ( ലാപ്രോസ്കോപ്പി ) ചെയ്യുന്ന സ്ഥലം അറിയാലോ അല്ലെ , പൊക്കിള്‍ ആണ് ഒന്ന്, പിന്നെ അതിനു താഴെ രണ്ടു, വലിയതു പൊക്കിളില്‍ തന്നെ )
ഇക്ക ഉണ്ടാക്കി തന്ന ചായ വായില്‍ വെച്ചതും ഞാന്‍ ഒരു ചിരി ..ഹമ്മോ ഒരു കത്തി പള്ളക്ക് കയറ്റിയ വേദന ..ചിരിച്ചത് എന്തിനാ എന്ന് വെച്ചാല്‍ അവന്‍ പഞ്ചസാരക്ക് പകരം ഉപ്പ് ആണ് ചായയില്‍ ഇട്ടതു.ചിരി വരാതിരിക്കോ ? നിങ്ങള് പറ.
ഞാന്‍ ചിരിച്ചതും എന്റെ വയറ്റില്‍ നിന്നും എന്തോ ഒരു സ്പയെര്‍ പാര്‍ട്ട് ഊരിപ്പോയത് ഇക്ക കണ്ടു, അവന്‍ നേരെ നേര്സിനെ വിളിക്കാന്‍ ഓടി.ഞാനും കണ്ടു എന്തോ ഒന്ന് ശും എന്ന് തെറിച്ചു പോയത്.( സത്യത്തില്‍ ബ്ലഡ്‌ വരാതിരിക്കാന്‍ വേണ്ടി വെച്ച പഞ്ഞി ആണ് പോയത്, ബ്ലഡ്‌ കലര്‍ന്ന് അത് ചുവപ്പ് നിറം ആയതാണ്.)
നേര്സുമാര്‍ വന്നു കുറെ ചീത്ത പറഞ്ഞു, എനിക്ക് വേദനയും ഒപ്പം ആ കാര്യം ഓര്‍ത്ത്‌ ചിരിയും.സ്ടിച് എല്ലാം പൊട്ടിയിരുന്നു.ചോരയും നില്‍ക്കുന്നില്ല.നീ അടങ്ങി കിടക്കുന്നുണ്ടോ മൂത്ത സിസ്റ്റര്‍ ദേഷ്യം പിടിക്കുന്നു.എല്ലാം കഴിഞ്ഞപ്പോള്‍ ഒരു നേര്സു ഒരു ചോദ്യം .
"അല്ല എന്താ ഇത്ര കാലത്തെ ഇങ്ങനെ ചിരിക്കാന്‍ മാത്രം ഒരു തമാശ? "
" പുറത്തേക്കു വാ ഞാന്‍ പറയാം എന്ന് ഇക്ക."എല്ലാവരും പുറത്തു പോയതും, പിന്നെ ഒരു വലിയ ചിരിയും ഞാന്‍ കേട്ടു.നല്ല വേദന ഉണ്ടെങ്കിലും അപ്പോളും എന്റെ മുഖത്തും ഒരു ചിരി തന്നെ ഉണ്ടായിരുന്നു.
***************

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

മുക്കുവന്‍ ‎


വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എല്ലാവരും പൊട്ടിക്കരയുകയായിരുന്നു. അപ്പന്‍ കടലില്‍ പോവുമ്പോള്‍ ചിലപ്പോള്‍ അമ്മച്ചി കരയാറുണ്ട്. അത് നല്ല കാറും കോളും ഉള്ളപ്പോള്‍. അപ്പന്‍ പറയും ലാസറിനെ കടലമ്മ ചതിക്കത്തില്ലെടി കൊച്ചെ എന്ന്. എന്നാലും അമ്മച്ചി വിതുമ്പും. ഇതിപ്പോള്‍ നല്ല തെളിഞ്ഞ ആകാശം എന്നിട്ടും കരയുന്നു. അമ്മച്ചി മാത്രമല്ല , കൂടപ്പെറന്ന രണ്ടെണ്ണം ഉണ്ട്,ബിന്സിയും ലിന്സിയും. അവറ്റകളും കരയുന്നു. യാത്ര പറഞ്ഞു.ഒറ്റ ഇറക്കമായിരുന്നു.പിന്നെ ആരുടേയും മുഖത്ത് നോക്കിയില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സ്വന്തം മണ്ണില്‍  തിരിച്ചെത്തുമ്പോള്‍ ഒന്ന് ചേര്‍ത്തു പിടിച്ചു സന്തോഷം പങ്കു വെക്കാന്‍ അവരില്ല .എല്ലാം നഷ്ടങ്ങള്‍ മാത്രമാണ് തനിക്ക് വിധി നല്‍കിയത്.  

എന്നെ ഒരു മുക്കുവന്‍ ആക്കത്തില്ല എന്ന് അപ്പന്‍ പറയും എല്ലാവരോടും. ആ ഒരു വാശിയില്‍ തന്നെ എന്റെ സമപ്രായക്കാര്‍ എല്ലാം കടലില്‍ പോയപ്പോളും എന്നെ അപ്പന്‍ പട്ടണത്തില്‍ വിട്ടു പഠിപ്പിച്ചത്.പക്ഷെ....സ്വയം ഒരു വലിയ മുക്കുവന്‍ ആയി മാറുകയായിരുന്നു ഞാന്‍. സ്വന്തം ആയുസ്സ് നഷ്ടപ്പെടുത്തി അറബിപ്പൊന്നും മുത്തും പവിഴവും തേടി പോയ വിഡ്ഢിയായ ഒരു മുക്കുവന്‍. പക്ഷെ സാരമില്ല .കൂടപ്പിറപ്പുകളുടെ  ജീവിതം ഒരു കരക്കെത്തിയില്ലേ .

ഒരു വലിയ വീടിനു മുന്നില്‍ വണ്ടി നിന്നും.
സാറെ വീടെത്തി, ഇതാ ചാവി
ചാവിയോ?
വീടിന്റെ ചാവി, ഇവടെ ആരും ഇല്ല സാറേ, ലിന്‍സി കൊച്ചമ്മ വീട്ടിലേക്കു പോയി ഇന്നലെ,വണ്ടിക്കൂലിയും കൊച്ചമ്മ തന്നിട്ടുണ്ട്,
ലിന്‍സി കൊച്ചമ്മയോ എന്ന് അറിയാതെ മനസ്സ് ചോദിച്ചു.
ലിന്സിയും കുടുംബവും ഇവിടെ അല്ലെ താമസിച്ചിരുന്നത് ? എന്നിട്ടിപ്പോ ....
അതെല്ലാം നിങ്ങള്‍ വീട്ടുകാര് തമ്മില്‍ ചോദിച്ചു മനസ്സിലാക്കിയാല്‍ പോരെ ?

ഇല്ല ഒന്നും മനസ്സിലാക്കാന്‍ ഇല്ല. അപ്പനും അമ്മച്ചിയും പോയി.ഇനിയുള്ളത് രണ്ടു അനിയത്തിമാര്‍ ആണ്.ബിന്‍സി മദ്രാസില്‍ ഭര്‍ത്താവും കുട്ടികളും ആയി കഴിയുന്നു.ഇടയ്ക്കിടയ്ക്ക് വിളിക്കുമായിരുന്നു പണ്ട്.ആഴ്ചയില്‍ ഒരു ദിവസം ജയിലില്‍ അനുവദിച്ചു കിട്ടുന്ന കുറച്ചു സമയം.അങ്ങിനെ ഒരു ദിവസം വിളിച്ചപ്പോള്‍ ആണ് അപ്പന്‍ പോയതറിഞ്ഞത്.ഒരുപാട് കരഞ്ഞു.ദുബായിലെ ജയിലില്‍ കിടന്ന്.പിന്നെ ഒരിക്കല്‍ അമ്മച്ചിയും പോയി എന്നറിഞ്ഞു.കരഞ്ഞില്ല.കണ്ണുനീര് എല്ലാം എന്നെ വറ്റിപ്പോയിരുന്നു.പിന്നെ കൂടപ്പിറപ്പുകള്‍ ഉണ്ടല്ലോ എന്ന വിശ്വാസത്തില്‍ വര്‍ഷങ്ങള്‍ തള്ളി നീക്കി.ശിക്ഷയില്‍ ഇളവ്‌ കിട്ടി നാട്ടില്‍ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ ലിന്സിയുടെ  സംസാരത്തില്‍ ഒരു മാറ്റം അറിഞ്ഞു,പക്ഷെ തനിച്ചാക്കി പോവും എന്ന് കരുതിയില്ല.ഒരു പക്ഷെ ഇനി ഞാന്‍ ഒരിക്കലും തിരിച്ചു വരില്ല എന്ന് കരുതിയിരുന്നതാവാം .ഈ വീടാണോ അവള്‍ക്കു വേണ്ടിയിരുന്നത്.അറിയില്ല.

വാതില്‍ തുറന്നു അകത്ത് കയറി. തന്റെ ഒരായുസ്സിലെ വിയര്‍പ്പിന്റെ ഒരംശം.വീട് പണി കഴിഞ്ഞു
ഇങ്ങോട്ട് താമസം മാറിയപ്പോള്‍ തന്നെ ബിന്സിക്ക് കല്യാണമായി.അത് കൊണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീട് പിടിക്കാം എന്ന മോഹം നടന്നില്ല.പിന്നെയും രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ആണ് ആ കടങ്ങള്‍ പൂര്‍ണമായും വീട്ടിയത്.അതിനിടയില്‍ ലിന്‍സിക്ക് ഒരു പ്രണയം. കുടുംബത്തിന്‍റെ മാനം പോവും ഇല്ലേല്‍ കല്യാണം പെട്ടെന്ന് നടത്തണം എന്ന് അപ്പന്‍ പറഞ്ഞപ്പോള്‍ തന്നെ കാര്യങ്ങള്‍ മനസ്സിലായി, പക്ഷെ അപ്പനും അമ്മച്ചിക്കും ഏറെ സങ്കടം ഉണ്ടായിരുന്നു .

പിന്നെയും നാല് വര്‍ഷങ്ങള്‍ .ഓരോരോ ചിലവുകള്‍ , കടങ്ങള്‍, അസുഖങ്ങള്‍, എല്ലാം അവസാനിപ്പിച്ചു വരാന്‍ ഒരുങ്ങിയതാണ് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പേ.പക്ഷെ ചതിയനായത് കൂടപ്പിറപ്പിനെ പോലെ കൂടെ നിന്ന സുഹൃത്ത്.പിന്നെ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ ദുബായിലെ തടവറയില്‍. അതിനിടയില്‍ അപ്പനും അമ്മച്ചിയും പോയി.ഇപ്പോള്‍ കൂടപ്പിറപ്പുകളും.പക്ഷെ എനിക്ക് അവരെ കയ്യൊഴിയാന്‍ പറ്റില്ലല്ലോ .നാളെ പോകണം.ഒരു ഫോട്ടോ പോലും ഇല്ലല്ലോ അപ്പന്റെയും അമ്മച്ചിയുടെയും. പേഴ്സില്‍ ഉണ്ടായിരുന്ന പഴയ ഫോട്ടോ എടുത്തു ,അന്ന് ഗള്‍ഫിലേക്ക് പോവുന്നതിനു മുന്‍പ് എടുത്ത കുടുംബ ഫോട്ടോ.ജയിലില്‍ കിടക്കുമ്പോള്‍ തന്‍റെ ഊര്‍ജം ഈ ഫോട്ടോ ആയിരുന്നു.കയ്യില്‍ ഉണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും ജയിലില്‍ വാങ്ങി വെച്ചപ്പോള്‍ ഞാന്‍ കെഞ്ചിക്കരഞ്ഞു വാങ്ങിയത് ഈ ഫോട്ടോ മാത്രം.അന്നത് തിരിച്ചു തരുമ്പോള്‍ പോലീസുകാരന്‍ ചോദിച്ചു. മോഷ്ടിക്കുമ്പോള്‍ ഇവരെ ഒന്ന് ഓര്‍ത്തു കൂടായിരുന്നോ എന്ന്. അതിനു മറുപടിയൊന്നും പറഞ്ഞില്ല.കാത്തിരുന്നു  ഈ ഒരു ദിവസം .പക്ഷെ ....

ദൂരെ കടലിന്‍റെ ഇരമ്പല്‍ കേള്‍ക്കാം.കുറച്ചു കാശ് കയ്യില്‍ വന്നപ്പോള്‍ അപ്പന്‍ ആദ്യം ചെയ്തത് കടപ്പുറത്ത് നിന്നും താമസം മാറ്റുകയാണ്.കടപ്പുറത്ത് നിന്നും  ദൂരെയാണ് വീട് വെച്ചത്.എന്നാലും തിരമാലകളുടെ ശബ്ദം കേള്‍ക്കാം .കഴിഞ്ഞ കാലം ആയിരുന്നു നല്ലത്.ആ കടപ്പുറത്ത് തന്നെ വളര്‍ന്നിരുന്നു എങ്കില്‍ കൂടപ്പിറപ്പുകള്‍ സ്നേഹം മറക്കില്ലായിരുന്നു, എന്നെയും.പഴയ കാലത്തിലെ ചില നല്ല ഓര്‍മകളെ കൂട്ട് പിടിച്ചു അയാള്‍ ഉറങ്ങാന്‍ ശ്രമിച്ചു.

പിറ്റേന്ന് നേരെ കടപ്പുറം ലക്‌ഷ്യം വെച്ച് നടന്നു അയാള്‍.ഒരുപാടു ഓര്‍മ്മകള്‍ , അപ്പന്‍ , അമ്മ, ബിന്‍സി, ലിന്‍സി, പിന്നെ എന്നും തന്‍റെ മാത്രം ആയിരിക്കും എന്ന് കരുതിയ എല്‍സ, എല്സയെ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയായിരുന്നോ ? , അവളുടെ അപ്പനും എന്റെ അപ്പന്‍റെ കൂട്ടുകാരനും ആയ വറീത്.ഒരു കുടുംബം പോലെ ആയിരുന്നു.എല്സയുടെ ചെറുപ്പത്തിലെ അവളുടെ അമ്മച്ചി മരിച്ചിരുന്നു.പിന്നെ എന്‍റെ അമ്മച്ചിയാണ് അവളെ വളര്‍ത്തിയത്.അവളെ എന്‍റെ മോനെ കൊണ്ട് കേട്ടിക്കത്തുള്ളൂ എന്ന് അമ്മച്ചി പറയും.ഞങ്ങളും ഒരുപാടു ഇഷ്ടപ്പെട്ടു പോയി.

 ഇവിടെ നിന്നും താമസം മാറിയപ്പോള്‍ അവര്‍ വന്നില്ല, വറീത് സമ്മതിച്ചില്ല എന്ന് അനിയത്തി  പറഞ്ഞു.പിന്നെ അറിഞ്ഞു കടലില്‍ പോവാന്‍ മടിയുള്ള ഒരുത്തന് തന്‍റെ മോളെ കൊടുക്കത്തില്ല എന്ന് അവളുടെ അപ്പന്‍ പറഞ്ഞത്രേ. അവളുടെ കല്യാണം നടന്നതും അനിയത്തി വിളിച്ചു പറഞ്ഞു.ഒരുപാടു വിഷമം തോന്നിയിരുന്നു.അവള്‍ വേറെ ഒരു വിവാഹത്തിനു സമ്മതിക്കും എന്ന് കരുതിയില്ല.എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.

കടല്‍ തീരെ ശാന്തമാണ്.തിരയിളക്കം ഇപ്പോള്‍ തന്‍റെ മനസ്സിലാണ്.കടല്‍ കാണാന്‍ വന്നവര്‍ക്ക് നിരാശയാണ് ഈ ശാന്തമായ കടല്‍.അവര്‍ക്ക് കാണേണ്ടത് പ്രക്ഷുബ്ധമായ കടല്‍ ആണ്.കടലിന്‍റെ മക്കള്‍ക്ക്‌ നേരെ തിരിച്ചും.ഏറെ നേരം കടലിനെ നോക്കി ഇരുന്നു.ഒരു അന്യനെ പോലെ .കടലമ്മ തന്നെ മറന്നു പോയിരിക്കും.അല്ലെങ്കിലും കുട്ടിക്കാലം കഴിഞ്ഞപ്പോള്‍ തന്നെ കടലുമായുള്ള ബന്ധം അപ്പന്‍ ഒഴിവാക്കിയില്ലേ .ഇനി എന്ത് എന്നറിയില്ല.കയ്യില്‍ പണമില്ല, ഒരു ജോലി ഇല്ല.കൂടെ ഉണ്ടാവും എന്ന് കരുതിയവര്‍ ആരും ഇല്ല.പഴയ കൂട്ടുകാരെ ആരെയെങ്കിലും കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഈ കടപ്പുറത്ത് തന്നെ ഒരു പണി കിട്ടിയേനെ.ആര്‍ക്കാ തന്നെ അറിയുക.പത്രോസും, ഷിബുവും,മനുവും , ബഷീറും എല്ലാം തന്നെ എങ്ങിനെ ഓര്‍ക്കും.വല്ലപ്പോഴും സ്കൂള്‍ അവധിക്കു നാട്ടില്‍ വരുന്ന എന്നെ ആര് ഓര്‍ക്കാന്‍,അതിനു പുറമേ ഇപ്പോള്‍ നീണ്ട ഒരു കാലയളവ് കഴിഞ്ഞാണ് ഈ വരവ്.എല്സയുടെ അപ്പന്‍ ഇപ്പോള്‍ ഉണ്ടോ ആവോ ? അയാള്‍ അവരുടെ വീട്  അന്നെഷിച്ച് നടന്നു.ബുദ്ധിമുട്ടേണ്ടി വന്നില്ല .ആ പഴയ വീട് തന്നെ. ഹൃദയ മിടിപ്പിനു ഒരു വല്ലാത്ത താളം .വീട്ടിനുള്ളിലേക്ക്‌ കാലെടുത്തു വെക്കും മുന്‍പേ കണ്ടു ചുമരിയില്‍ തൂക്കിയിട്ട ഫോട്ടോ .
ഈശോയെ അദ്ദേഹവും ഓര്‍മ്മയായോ ?.തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി.
ആരാ ..അപ്പനെ അന്നെഷിച്ചു വന്നാണോ
എല്സയുടെ ശബ്ദം ആദ്യ വിളിയില്‍ തന്നെ തിരിച്ചറിഞ്ഞു.തിരിഞ്ഞു അവളെ ഒന്ന് നോക്കാന്‍ തനിക്ക് കഴിയില്ല.എന്റെ മാത്രം എന്ന് ആഗ്രഹിച്ച എല്‍സ, ഇന്ന് മറ്റാരുടെയോ ..വേണ്ട അയാള്‍ നേരെ നടന്നു.വീണ്ടും അവള്‍ വിളിച്ചു.ഇത്തവണ അവളെ നോക്കി , ഒരു നിമിഷം അവള്‍ എല്ലാം മറന്നു എന്ന് തോന്നി.ഓടി വന്നു അയാളെ കെട്ടിപ്പിടിച്ചു.അയാളും ഒരു ഞൊടി നേരം എല്ലാം മറന്നു.പെട്ടെന്ന് സ്ഥലകാല ബോധം വന്നപ്പോള്‍ അയാള്‍ അവളെ അല്പം ബലമായി തന്നെ മാറ്റി.

എല്‍സ നീ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്, പഴയതെല്ലാം മറക്കണം,ഞാന്‍ ജീവിതത്തില്‍ തോറ്റു പോയവന്‍ ആണ് , ഇപ്പോള്‍ ആരുമില്ലാത്തവന്‍ , ഈ കടപ്പുറത്ത് തന്നെ ആയിരുന്നു എങ്കില്‍ ഒരു പക്ഷെ നീയെങ്കിലും ....അയാളുടെ വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു പോയി.

കഴിഞ്ഞോ .എല്ലാം പറഞ്ഞു തീര്‍ന്നെങ്കില്‍ ഞാന്‍ പറയാം, പെട്ടെന്ന് കുറെ പൈസ വന്നപ്പോള്‍ എല്ലാം മറന്നത് നീയല്ലേ, വലിയ വീടും ബന്ധങ്ങളും വന്നപ്പോള്‍ നീയല്ലേ എന്നെ മറന്നത്, പട്ടണത്തില്‍ നിനക്കൊരു പെണ്ണിനെ നോക്കണം എന്ന് നിന്റെ പാവം അപ്പനോട് പറഞ്ഞത് നീയല്ലേ ?നിന്റെ അനിയത്തിമാര്‍ വന്നു പഴയ ബന്ധത്തിന്റെ പേരില്‍ ഞങ്ങളെ കാണാന്‍ വരരുത് എന്ന് പറഞ്ഞപ്പോളും ഞാന്‍ നിന്നെ മാത്രം വിശ്വസിച്ചു കാത്തിരുന്നു,നിന്റെ നാവു കൊണ്ട് കേട്ടാലേ ഞാന്‍ വിശ്വസിക്കൂ എന്ന് ഞാന്‍ എന്റെ അപ്പനോട് പറഞ്ഞു,

പിന്നീട് നിനക്ക് ഉണ്ടായ ദുരന്തം ... അമ്മച്ചി വന്നു പറഞ്ഞപ്പോള്‍ ആണ് ഞാനും അപ്പനും അറിഞ്ഞത്. ഇനി എന്റെ മോന്‍ ഈ നാട് കാണില്ല എന്ന് പറഞ്ഞു കരഞ്ഞ അമ്മച്ചിയെ എന്റെ അപ്പന്‍ എന്ത് പറഞ്ഞാണ് സമാധാനിപ്പിച്ചത് എന്നറിയോ അവന്‍ വരും അവനെ കാത്തു കണ്ണീരൊഴുക്കി ഇവള് കാത്തിരിക്കുമ്പോ ഏതു കാണാക്കടലില്‍ ആണേലും കടലമ്മ കൊണ്ട് തരും , അല്ലെങ്കി പിന്നെ ഇവള് പെഴക്കണം അത് കേട്ടപ്പോള്‍ അമ്മച്ചീടെ മുഖത്ത് ഉണ്ടായ പ്രതീക്ഷ ...അന്ന് അമ്മച്ചി പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത് എല്ലാം നിന്റെ അനിയത്തിമാര്‍ ചെയ്തതാണ് എന്ന്.മരിക്കുന്നത് വരെ പിന്നെ അമ്മച്ചി എന്നോടൊപ്പം ആയിരുന്നു,പിന്നീട് എന്റെ അപ്പനും പോയി ..പക്ഷെ ഞാന്‍ കാത്തിരുന്നു....നീ വരും എന്ന് എനിക്ക് ഉറപ്പായിരുന്നു.മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാന്‍ എന്നും നിന്റെയാണ്
അയാള്‍ അവളെ കെട്ടിപ്പിടിച്ചു , പിന്നെ ഒരു ഭ്രാന്തനെ പോലെ അവളെയും വലിച്ചു കടലിനു നേരെ ഓടി. കടലിലേക്ക്‌ നോക്കി ഉറക്കെ പറഞ്ഞു.
ഞാന്‍ വന്നു, എന്റെ അപ്പനും എല്സേടെ അപ്പനും അമ്മച്ചിയും കേള്‍ക്കാന്‍ വേണ്ടി പറയാ ...ഞാന്‍ വന്നു ഇനി ഞങ്ങള്‍ ജീവിക്കും ഇവിടെ ഈ കടപ്പുറത്ത് ,സ്നേഹിക്കാന്‍ മാത്രം അറിയുന്നവരുടെ കൂടെ അലച്ചു വന്ന തിരമാല അവരെ ആവോളം നനച്ചു കടന്നു പോയി .ഇപ്പോള്‍ ശാന്തമാണ് കടലും അവരുടെ മനസ്സും.താന്‍ തിരിച്ചു വരുന്നത് വരെ ഭൂമിയില്‍ വെളിച്ചം നല്‍കണേ എന്ന് നക്ഷത്രങ്ങളോട് യാചിച്ചു കടലിലേക്ക്‌ വീഴാനായി നില്‍ക്കുന്ന സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ അയാള്‍  അവളോട് ചോദിച്ചു.
ഇനി എന്താണ് എന്നറിയില്ല, എങ്ങിനെ ജീവിക്കണം കയ്യില്‍ കാശില്ല, ഒരു ജോലിയില്ല
നിന്റെ പഴയ കൂട്ടുകാര്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്, വാടകക്ക് ബോട്ടും എടുത്തു കടലില്‍ പോയി മീന്‍ പിടിച്ചു സുഖമായി ജീവിക്കുന്നു, നമുക്കും അത് മതി, വലിയ വലിയ സ്വപ്‌നങ്ങള്‍ ഒന്നും ഇല്ല ..
എന്റെ ആ വീട് വില്‍ക്കാം, നമുക്ക് ഈ കുടില്‍ മതി, നമ്മള്‍ ഓടിക്കളിച്ചു വഴക്കിട്ട് പിണങ്ങിയും ഇണങ്ങിയും കഴിഞ്ഞ ഈ കുടില്‍, വീട് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ഒരു നല്ല ബോട്ട് വാങ്ങണം,അവരോടു പറയണം വാടക ഇല്ലാത്ത ബോട്ടില്‍ മീന്‍ പിടിക്കാം എന്ന് ,,,ഹാ പിന്നെ വന്നപ്പോഴേ ഒരു കാര്യം ചോദിക്കണം എന്ന് കരുതിയതാ ..നിന്റെ സംസാരത്തിന് എന്താ പറ്റിയെ...
നിങ്ങ ഗള്‍ഫിലോട്ടു പോയപ്പ എന്റെ അപ്പന്‍ പറഞ്ഞാണ്ണ്‍ കെട്ടാ...എടീ എല്സക്കൊച്ചേ..നിന്റെ ചെക്കന്‍ മുക്കുവനല്ല കേട്ടാ ...ദുഫായി ആണ് ദുഫായി , നുമ്മ ചേഞ്ച്‌ ആക്കണം ..നീയും ഒന്ന് പരിഷ്‌കാരി ആവണം ന്നു ..അങ്ങനേണ്  ഞാ വല്ല്യ പരിഷ്കാരി ആയെ...ഇങ്ങനെ മതിയോ മുഖത്ത് ചിരിയുണ്ടായിരുന്നു എങ്കിലും അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഇത് മതീട്ടാ ഇന്ന് തൊട്ടു നീ ഈ അരയന്റെ അരയത്തിയാണ്...പരിഷ്കാരം നുമ്മക്ക് വേണ്ട.
ഞാനും ഓക്കേ അല്ലെ ?

അവര്‍ രണ്ടു പേരും ചിരിച്ചു. എല്ലാ ദു:ഖങ്ങളും മറന്നുള്ള മനസ്സ് നിറഞ്ഞ ചിരി.അപ്പോള്‍ കാറ്റായും തിരമാലയായും കടല്‍ അവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു .

തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2012

കസവിന്റെ അറ്റത്ത്


കസവിന്റെ അറ്റത്ത്

(നായര് പെണ്ണിനെ പ്രേമിച്ചു മാപ്പിള ചെക്കന്‍ സുയിപ്പായ കഥ )

ജബ്ബാര്‍ കണ്ണ് തുറന്നു .മുന്നില്‍ ജയിലഴികള്‍.ഒന്നും അങ്ങട് ഓര്‍മ്മ വരുന്നില്ല.
അല്ല കുറേശ്ശെ കുറേശ്ശെ ഓര്‍മ്മ വരുന്നുണ്ട്.ഇന്നലെ പാര്‍വതിയുടെ വീടിന്റെ പടിപ്പുര കടന്നതും ..തെങ്ങിന്റെ മറവില്‍ നിന്നും ആരാ അത് ..നീ പിന്നേം വന്നോ ..തുടങ്ങി കുറെ ചോദ്യവും , പിന്നെ ഒരു കിണ്ടി വന്നു മുഖത്തടിച്ചതും ഓര്‍മയുണ്ട്.പിന്നെ സിഗ്നല്‍ പോയ ദൂരദര്‍ശന്‍ പോലെ ഒരു ശബ്ദം മാത്രം.അത് കഴിഞ്ഞു കണ്ണ് തുറക്കുമ്പോള്‍ എ എസ് ഐ മൊയ്തീന്‍ വെറുതെ മെക്കിട്ട് കേറാന്‍ വന്നതും..അയാളെ പഞ്ഞിക്കിട്ടതും വരെ ഇപ്പോള്‍ ക്ലിയര്‍ ആണ്.അത് കഴിഞ്ഞു ഒരു അഞ്ചാറ് പോലീസുകാര്‍ സെല്ലിലേക്ക് ഓടി വന്നതും ഓക്കേ ,പിന്നെ കണ്ണ് തുറക്കുന്നത് ഇപ്പോള്‍ ആണ്.

മോനെ ജബ്ബാറോ...വളരെ സൌമ്യം ആയ ഒരു വിളി,വാപ്പച്ചി എങ്ങാനും വന്നോ .നേരെ നോക്കി കണ്ണ് ക്ലെച്ചു പിടിക്കുന്നില്ല.സെല്ല് തുറക്കുന്ന ശബ്ദം കേട്ട്.അതും ഒരു പോലീസുകാരന്‍ തന്നെ.

മോനെ ജബ്ബാറോ ...ഞാന്‍ എസ് ഐ കോയ ... കടലില്‍ നിറയെ മീനും അത് പിടിക്കാന്‍ കൊറേ ബോട്ടും വലയും  ഉള്ള പൊന്നാനി ആണ് എന്റെ സ്ഥലം ..അത് കൊണ്ട് ഈ കാര്യത്തില് ചെലതൊക്കെ ചെയ്യാന്‍ എനിക്ക്  പറ്റും ..നീ ഒന്ന് വിസ്തരിച്ചു പറ എന്താ സംഭവിച്ചത് ?

ജബ്ബാര്‍ ഒന്ന്  മൂരി നിവര്‍ന്നു.അത് കണ്ടതും മറ്റു പോലീസുകാര്‍ ഒരടി പിന്നോട്ട് വെച്ചു.

ഇന്റെ സാറേ.... ഒരു ചെങ്ങായീന്റെ താലി കെട്ടിന് പോയതാ ഞമ്മള് ...ഞമ്മടെ ഒരു വേണ്ടപ്പെട്ട ചെങ്ങായി ആണ് ഓന്...താലി കെട്ടിന് മുന്‍പ് ഓനെ ഞമ്മള് ഒന്ന് കൊഞ്ഞനം കുത്തി.,അതിനു ഓന്‍ ഞമ്മളെ തല്ലാന്‍ ഓടിച്ചു....ഞമ്മള് വിടോ ഉശിര്  ഉള്ളോന്‍ ആണെങ്കി ഞമ്മളെ പുടീന്നും പറഞ്ഞു ഞമ്മള് മണ്ടീലെ...ഓന്റെ വീടാണെങ്കി  ഇന്റെ സാറേ ബാലരമേലെ വഴി കാണിക്കല്‍ കളി പോലെ അല്ലെ ..അങ്ങനെ ഒരു ഓട്ടത്തില്‍ ആണ് ഞമ്മള് ഓളെ കാണണത്....ഓള് ഇങ്ങോട്ട് വന്നു മുട്ടീ മുട്ടില്ലന്നും പറഞ്ഞു നിന്നും, ഞമ്മള് വിടോ പല പ്രേമവും തൊടങ്ങണത് തന്നെ മുട്ടുമ്പോ അല്ലെ ?മുട്ടി...പിന്നെ അവിടെ എമ്ബാളും ബഹളം ...ഞമ്മള് മെല്ലെ സ്ഥലം വിട്ട്..

എന്നിട്ട് ...?

പിന്നെ ഞമ്മക്ക്‌ അറാംപെറന്ന ഒരു ചെങ്ങായി ഇണ്ട്...രമേശന്‍ ..ഓന്ക്കാണെങ്കി ആകെപ്പാടെ പ്രേമം ആണ്...സിന്ദു ,സൂസന്‍  മുതല്‍ സൈനബ  വരെ ഓന്റെ ലൈനാ ... ഓനാണ് പറഞ്ഞെയ് ഓള് ആസ്പത്രീല് അഡ്മിറ്റ്‌ ആയിക്കാന്നു ..അങ്ങിനെ ഓളെ കാണാന്‍ പിന്നേം ഞമ്മള് തീരുമാനിച്ച്...

അതെന്താ ആദ്യത്തെ മുട്ടലില്‍ തന്നെ അനക്ക് പ്രേമം വന്നല്ലേ ,അത്രയ്ക്ക് സുന്ദരിയാ ഓള്,?

ഇന്റെ പോന്നു സാറേ ...കസവിന്റെ നേര്യതും ...ഈറന്‍ മുടിയില് തുളസീം വെച്ചു ഓള് ഇന്റെ മുന്‍പില്‍ വന്നാ ..ഇക്ക് പിന്നെ വേറെ ഒന്നും കാണാന്‍ പറ്റൂല്ല ...

അതെന്താ
ഓള്  മുന്‍പില്‍ നിക്കുമ്പോ എങ്ങനാ കാണ , ഓള് മാറിക്കണ്ടേ..
അത് ശരിയാണല്ലോ ..ബാക്കി പറ.
ബാക്കി പറയാം, പക്ഷെ തോക്കീ കേറി വെടി വെക്കരുത് ഇങ്ങള് ...അങ്ങിനെ അവിടെ ചെല്ലുമ്പോ ഓള് നല്ല ഒറക്കാ ...അപ്പളാ ഞമ്മള് ഒരു പുള്ള അപ്പറത്തെ ബെഡ്ഡില്‍ ഇരിക്കണത് കണ്ടേ .. ഓളും നല്ല മൊഞ്ചാ കാണാന്‍.ഓള് എന്താണ്ടോക്കെ വരച്ചു വെച്ചക്കിന് , എന്താന്നു ചോയിച്ചപ്പോ ഓള് പറയാ ..ഓള്‍ടെ ഇമ്മ മനോരമയും മംഗളവും വായിക്കുന്നതും, മഗരിബ്ന്റെ സമയത്ത് സീരിയല് കാണണതും ദുബായിലുള്ള ഓള്‍ടെ ഇപ്പാനെ അറിയിക്കാനാന്നു., എങ്ങനെ മനസ്സിലാകുംന്നു ചോയിച്ചപ്പോ ഓള് ഒരു ഹലാക്കിലെ പേര് പറഞ്ഞിട്ടാ ,ഇപ്പൊ ഓര്‍മ്മ ഇല്ല, എന്താ ടെന്ഷനാന്ന , പെന്സിലാന്ന എന്താണ്ട് പറഞ്ഞ്...
ഹാ ഹാ സ്റ്റെന്സില്‍
അതന്നെ ..അപ്പൊ ഞാ പറഞ്ഞ് ഇന്നാ ഇക്കും ഒരു കാര്യം എഴുതണംന്നു.
എന്താ ന്നു ഓള് ചോദിച്ച്, അന്റെ മേല് കൂട്ടി മുട്ടിയപ്പോ അനക്ക് വേദനിച്ചോ കരളേ എന്ന് എഴുതിക്കോളാന്‍ പറഞ്ഞു,അപ്പ ഓള് പറയാ ഇങ്ങളു എല്ലാം കൊളമാക്കും, ഇപ്പോ ഒരു സോറി മാത്രം മതീന്ന്
എന്നിട്ട് .........
ഞാ തന്നാന്നു പറയണ്ടാന്നും പറഞ്ഞു മെല്ലെ അവിടന്നും പോന്നു, പിറ്റേന്ന് പോയപ്പോ ഓള് അവിടന്ന് പോയിക്കിണ്..പിന്നെ ഇന്റെ സാറേ ഓളെ കാണാണ്ട് ഒറക്കോം ഇല്ല , ചോറും ബൈക്കണില്ലാന്നു പറഞ്ഞ ചേലിക്കായി ഇന്റെ കാര്യം, അങ്ങിനെ ഞാ കിട്ടിയ മത്തി കയ്യീന്ന് പോയ പൂച്ചടെ മാതിരി  ഇങ്ങനെ ഇരിക്കുംബ്ലാ  രമേശന്‍ വരണത് ....വന്ന പാടെ പഹയന്‍ ഒരു ചോദ്യം , അനക്ക് സിനിമാറ്റിക്ക് ഡാന്‍സ് കളിയ്ക്കാന്‍ പറ്റോ , ഷാറൂക്കിന്റെ ചമ്മക്ക് ചല്ലോ അറിയോ ഞാ ഇല്ലാന്ന് പറഞ്ഞ്, ഷാറൂക്കിന്റെ ചമ്മക്ക് ചല്ലോ പോയിട്ട് താജുദ്ദീന്റെ ഖല്ബാണ് ഫാത്തിമ പോലും ഞമ്മക്കറിയൂല്ല, അപ്പൊ ഓന്‍ പറയാ  കേരളോത്സവത്തിനു ഓള്‍ടെ ഒപ്പന ഇണ്ട്,പൊന്നാനി സ്കൂളില്‍ വെച്ചാ , അനക്ക് പറ്റൊങ്കി ഞാ മാറിത്തരാം നീ കേറി കളിക്ക്

പൊന്നാനി കേരളോത്സവത്തിനു ഓള് ഇന്ടാര്‍ന്നാ ?ഞാന്‍ ഉല്‍ഘാടനത്തിനു ഇന്ടാര്‍ന്നു
ഇന്ടാര്‍ന്ന്‍ കോയാ ...അല്ല സാറേ,പക്ഷെ ഇക്ക് ഡാന്‍സ് അറീല്ലല്ലോ , അപ്പൊ രമേശന്‍ പറഞ്ഞ് ഡാന്‍സ് മാഷിനെ പോയി കാണാ ,പക്ഷെ ഒരു കാര്യം ആളു നമ്മട പയോരു ശത്രു ആണ് , പിന്നേം കൊഴഞ്ഞാ , ആരാ ആള്, അപ്പൊ ഓന്‍ പറഞ്ഞ പേര് കേട്ട് ഞാ ഞെട്ടി.

ആരാ ഓന്‍ ?
മജീദ്‌, ഓനെ പണ്ട് ഞങ്ങള് ഒന്ന് പഞ്ഞിക്കിട്ടതാ , അതും ഈ രമേശന് വേണ്ടി , രമേശന് ഒരു ലപ്പ് പേര് സുനീറ,അതും ഒരു വണ്‍ വേ , എന്നും ഓന്‍ ഓളെ നോക്കി വെള്ളോം എറക്കി മരമില്ലിനു മുമ്പി നിക്കും,അത്രേ ഉള്ളൂ,ഒരൂസം ഓള് ഒരുത്തന്റെ കൂടെ സൈക്കിളിമ്മേ പോണു, ഓന്റെ നെഞ്ച് പൊട്ടീലെ ? ഓന്‍ ചോയിച്ചറിഞ്ഞു ആളു ആരാന്ന്, അന്ന് പിന്നെ രമേശനും ഓന്റെ ഒരു ചെങ്ങായി റിയാസും കൂടി മറ്റൊനെ തല്ലാന്‍ നിക്കണ നേരത്താ ഞാ വന്നേയ്,ഞാനാണെങ്കി റേഷന്‍ പീടിയേല് അരി വാങ്ങാന്‍ പോവേരുന്ന് , അങ്ങിനെ ഞങ്ങള്‍ മൂന്നു പേരും  ഓരോ വണ്ടീല് , മോന്ത എല്ലാം തുണിയോണ്ട് കെട്ടി മറച്ചു ഓനെ തല്ലാന്‍ പോയി.ഓന്‍ വരുന്ന എടവയിക്കു ഞങ്ങള് മൂന്നു വണ്ടീം ക്രോസ്സാക്കി ഇട്ട്, ഓന്‍ ഓന്റെ വണ്ടി നിര്‍ത്തി ഞങ്ങടെ അടുത്തു വന്നതും ഞങ്ങള് ഓനെ പപ്പട പരിവം ആക്കീല്ലേ, ഓന്റെ കയ്യില്‍ ഇള്ള പച്ചക്കറി എല്ലാം റോട്ടീ വീണ്, തിരിച്ചു വരുമ്പ രമേശന്‍ ലാലേട്ടന്റെ പടത്തിലെ ഒരു ഡയലോഗും പൂശി എന്റെ ഇമ്മ അരി വാങ്ങാന്‍ തന്ന സഞ്ചി ഓനു കൊടുത്ത്,
ആരാ മോനെ ഈ എച്ചിത്തരം കാട്ടാന്‍ പറഞ്ഞെ, രമേശന്റെ പെണ്ണാ ഓള് ചോയിക്കാനും പറയാനും ഓള്‍ക്ക് ഞാന്‍ ഉണ്ട്, ഈ നിലത്ത്‌ കെടക്കണ തക്കാളീം പച്ചമുളകും എല്ലാം പെറുക്കി എടുത്തു വീട്ടില്‍ എത്തിക്കണം , ഈ പൊട്ടിയ തക്കാളിക്ക്‌ പകരം നല്ല പൊട്ടാത്ത തക്കാളി വേണം വീട്ടില്‍ എത്താന്‍, ഇല്ലെങ്കി രമേശന്‍ അങ്ങോട്ട്‌ വരും ..... കേട്ട് നിന്ന ഞങ്ങള് രണ്ടാളും കയ്യടിച്ചു, പിന്നെ ഞങ്ങളെ ഓന്‍ തിരിച്ചറിയാത്ത കാരണം വേറെ കൊഴപ്പം ഒന്നും ഇണ്ടാവൂല്ല എന്ന് ഒറപ്പല്ലേ..കൊറച്ചു കഴിഞ്ഞപ്പോ ആണ് ബോധം വന്നത് , റേഷന്‍ കാര്‍ഡ് സഞ്ചിക്കുള്ളില്‍ ആണ്.പിറ്റേന്ന് ഓന്‍ എന്റെ ഏരിയയില്‍ വന്നു എന്നെ തല്ലി..

അപ്പൊ നീ തിരിച്ചു തല്ലീലെ ?
ഞാ റേഷന്‍ കാര്‍ഡ്‌ പോയ കാര്യത്തിനു വീട്ടീന്നു തല്ലും വാങ്ങി ആകെ സങ്കടപ്പെട്ടു ഇരിക്കാ , അപ്പൊ ഓ വീടിന്റെ പടിക്കെ നിക്കണ്, ഓന്റെ നിപ്പ് കണ്ടാ അറിയാം തല്ലാന്‍ വന്നേണ് ...ഇമ്മ കണ്ടാ മോശം ആണ് .അതോണ്ട് നേരെ ചെന്ന് തല്ല് മേടിക്കാംന്നു വിചാരിച്ചു ,ഓന്‍ ആദ്യം റേഷന്‍ കാര്‍ഡ്‌ തന്നു , അപ്പ ഇക്ക് സന്തോഷായി , അതും വാങ്ങി ഞാ തിരിച്ചു നടന്നപ്പോ ഓന്‍ അരേന്നു സാധനം വലിച്ചൂരി ഇന്നെ കുത്തി, കൃത്യം ഇന്റെ ഭൂ മധ്യ രേഖ തകര്‍ന്നു പോയി.വേദന കൊണ്ട് പുളഞ്ഞ ഞാ തിരിഞ്ഞ് നോക്കുമ്പോ ഓന്റെ കയ്യി ഫൈബര്‍ കാസില്‍ ടു എച്ച് ബി .ഇന്റെ നെഞ്ച് കലങ്ങിപ്പോയി.

ഫൈബര്‍ കാസില്‍ ടു എച്ച് ബി അതെന്താ? നല്ല കേട്ട് പരിചയം ഉള്ള സാധനം ആണല്ലോ

കടലാസു പെന്‍സില്‍, ഫോറിനാ

പെന്‍സിലാ ..അപ്പ ?
അപ്പ , കുപ്പാ ഒന്നൂല്ല, ഏഴു ദിവസം കാലത്ത് പ്രകൃതിയുടെ വിളി വരുമ്പ ഞാ കാതു പൊത്തിപ്പിടിക്കും, കേക്കാണ്ടിരിക്കാന്‍ ,  പിന്നെ പത്തു തട്ട് തടുക്കാ, ഒരു മുട്ട് തടുക്കാന്‍ പറ്റൂല്ലാ എന്ന്  വെല്ലിമ്മ പറയുന്നത് ഓര്‍ക്കുമ്പ നേരെ നടക്കും. പിന്നെ കണ്ണീരും കയ്യുമായി ഒരു പത്തു പതിനഞ്ചു മിനുറ്റ്....
അല്ല ..ഓന്‍ എന്തെ പെന്‍സിലോണ്ട് കുത്തിയെ ചെറിയ കുട്ട്യോളെ പോലെ
പിന്നെ നാലാം ക്ലാസില്‍ പഠിക്കണ ഓന്റെ കയ്യില്‍ പിന്നെ തോക്ക് കാണോ
നാലാം ക്ലാസാ ?..അപ്പൊ മൂന്നു വണ്ടീ എന്നൊക്കെ പറഞ്ഞത് ?
രണ്ടു ബി എസ് എ - എസ് എല്‍ ആര്‍  മെട്ട സൈക്കളും, ഒരു ഹീറോ സൈക്കളും
അത് ശരി അപ്പൊ കൊറേ പഴയ കഥയാ . അത് ഓന്‍ മറന്നു കാണും
അങ്ങന തന്നെ വിജാരിചചിട്ടാ ഞാ പോയെ ...പക്ഷെ ..



മോനെ ഡാ, എണീറ്റെ
കണ്ണ് തുറന്നു നോക്കി ഉമ്മയാണ്, അലാറം അടിച്ചില്ലേ? സമയം നോക്കി ഒന്‍പതു മണി, ചതിച്ചാ ഒന്‍പതു  മണീടെ അര്‍ച്ചന ബസ്‌ പോയിക്കാണും, അതിലാണ് പാറു സ്ഥിരം വരുന്നത്.ശ്ശൊ ഒടുക്കത്തെ ഉറക്കം.ഇന്നലെ തട്ടത്തിന്‍ മറയത്തു സിനിമ കണ്ടു വന്നപ്പോ നേരം ഒരുപാടായിരുന്നു.അതിന്റെ ഹാങ്ങ്‌ ഓവര്‍ ആണ്, സാരമില്ല സ്വപ്നത്തില്‍ ആണേലും കുറച്ചു നേരം പാറുവുമായിഅര്‍മാദിച്ചില്ലേ..ജബ്ബാര്‍ എഴുന്നേറ്റു ബാത്രൂം ലക്‌ഷ്യം വെച്ചു നടന്നു.

ശനിയാഴ്‌ച, ജൂലൈ 28, 2012

ഒരു പ്രവാസിയുടെ അവധിക്കാലം (03 )‎

ഈ കഥ എന്‍റെ ഒരു എളിയ ശ്രമം ആണ്.‎
ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവാസി സമൂഹത്തെ ഒന്നടങ്കം ‎ദു:ഖത്തിലാഴ്ത്തിയ ഒരു കാര്യം ,പ്രവാസികള്‍ക്കിടയില്‍ തുടര്‍ച്ചയായി ‎ഉണ്ടായ ആത്മഹത്യകള്‍ ആണ്.പലരും അളവറ്റു സ്നേഹിച്ചിരുന്ന, ‎പലരെയും അളവറ്റു സ്നേഹിച്ചിരുന്ന കുറച്ചു നല്ല മനുഷ്യര്‍ ‎മരണത്തിലേക്ക്‌ എളുപ്പ വഴി തേടി പോയി.ആരുടേയും പേരെടുത്ത് ‎പറഞ്ഞു ഞാന്‍ വീണ്ടും വേദനിപ്പിക്കുന്ന ആ ഓര്‍മ്മകള്‍ കൊണ്ട് ‎വരുന്നില്ല.‎

ഈ കഥ ആത്മഹത്യ ചെയ്തവര്‍ക്കുള്ള സമര്‍പ്പണം അല്ല.മറിച്ചു ‎ജീവിച്ചിരിക്കുന്നവരോടുള്ള എന്‍റെ അപേക്ഷയാണ്.ജീവിതം ‎അവസാനിപ്പിക്കാന്‍ മുതിരുമ്പോള്‍ ഒരു വട്ടം ചിന്തിക്കുക.നിങ്ങളെ ‎കാത്തു നാട്ടില്‍ ഒരു കുടുംബം ഉണ്ട്.മാതാപിതാക്കളും, ഭാര്യയും, ഈ ‎നെഞ്ചില്‍ കിടന്നു ഉറങ്ങാന്‍ കൊതിക്കുന്ന നിങ്ങളുടെ പിഞ്ചു മക്കളും ‎കാത്തിരിക്കുന്നു.അവരെ പറ്റി ചിന്തിക്കുക.നിങ്ങള്‍ പോയാലും അവര്‍ ‎ജീവിച്ചേ മതിയാവൂ.വെറി പിടിച്ചൊരു സമൂഹമാണ് ചുറ്റും.അവിടെ ‎അവരെ തനിച്ചാക്കി പോവണോ. ഒരു മാത്ര അവരെ കുറിച്ച് ഓര്‍ക്കുക ‎


ഒരു പ്രവാസിയുടെ അവധിക്കാലം (03 )

“മാഷേ ഒരാള് ഇറങ്ങണം “ ബസ്സില്‍ എന്തോ ഓര്‍ത്ത്‌ പുറത്തേക്ക് അലക്ഷ്യമായി നോക്കിയിരിക്കെ പെട്ടെന്നാണ് ശ്യാം അവളെ കണ്ടത്.അപ്പോള്‍ തന്നെ ചാടി എഴുന്നേറ്റ്‌ ബസ്‌ നിര്‍ത്താന്‍ പറഞ്ഞു.
“എന്തോന്ന് ? ഇനി അടുത്ത സ്റ്റോപ്പിലെ നിര്‍ത്തൂ “ കണ്ടക്ടര്‍ തീര്‍ത്ത്‌ പറഞ്ഞു.
“പൊന്നു മാഷേ പുറത്ത്‌ ഞാന്‍ അന്നേഷിക്കുന്ന ഒരാളെ കണ്ടു, പ്ലീസ്‌ ഒന്ന് നിര്‍ത്തൂ “അയാള്‍ മനസ്സില്ലാ മനസ്സോടെ ബെല്ലടിച്ചു.അപ്പോഴേക്കും ബസ്‌ കുറെ ഇങ്ങെത്തിയിരുന്നു.ഓടിക്കിതച്ചു ശ്യാം അവളുടെ അടുത്തെത്തി.
“ ഹസീന അല്ലെ ? എന്നെ അറിയുമോ ?” ആദ്യം ഒന്ന് പേടിച്ചെങ്കിലും പെട്ടെന്ന് ധൈര്യം വീണ്ടെടുത്ത പോലെ അവള്‍ പറഞ്ഞു.
“അറിയില്ല, “
“ ഹസീന, ഞാന്‍ ഷാര്‍ജയില്‍ നിന്നാണ്, ഹാഷിമിന്റെ ...”ബാക്കി എന്ത് പറയണം എന്നറിയാതെ ശ്യാം നിര്‍ത്തി.
“ഇക്കാടെ ..?”
“ അന്ന് ഹാഷിമിന്റെ ബോഡി കൊണ്ടുവന്നപ്പോള്‍ ഞാന്‍ ആയിരുന്നു കൂടെ വന്നത്.” ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു ശ്യാം.അവളുടെ കണ്ണുകള്‍ ഈറനായി.
“ അന്ന് കോഴിക്കോട്‌ അടുത്തു പടനിലത്ത് ആയിരുന്നില്ലേ , ഇപ്പോള്‍ ഇവിടെ ?”
“ അന്നു ഇക്കാടെ വീട്ടില്‍ ആയിരുന്നു , എന്റെ വീട് ഇവിടെ കോട്ടക്കല്‍ ടൌണീന്നു കുറച്ചു ഉള്ളിലെക്കാ,മൂന്നുപീടിക എന്ന് പറയും...പിന്നെ എനിക്ക് ആളെ മനസ്സിലായില്ല,അന്ന് ആരെയും ....”
“അറിയാം , ഇപ്പോള്‍ ...അന്ന് പ്രെഗ്...”
“അതെ ഒരു മോന്‍ ..നാല് വയസ്സ്, പിന്നെ ഒന്നും കരുതരുത്‌, എനിക്ക് കൂടുതല്‍ നിങ്ങളുമായി സംസാരിക്കാന്‍ പറ്റില്ല, ആളുകള്‍ ശ്രദ്ദിക്കുന്നു,ആളുകള്‍ പഴി പറയുന്നത് കേട്ട് മടുത്തു , എന്നേ തീര്‍ക്കേണ്ട ജീവിതം ആണ്, പക്ഷെ ഞങ്ങളെ തനിച്ചാക്കി പോവാന്‍ ഇക്ക കാണിച്ച ധൈര്യം എന്റെ മോനെ തനിച്ചാക്കി പോവാന്‍ എനിക്ക് കിട്ടിയില്ല,അത് കൊണ്ടാ..“അവളുടെ ശബ്ദം ഇടയ്ക്കു വെച്ച് മുറിഞ്ഞു.അപ്പോഴേക്കും ഒരുത്തന്‍ ഒരു കമന്റുമായി വന്നു.കുറെ ഏറെ സിനിമകളില്‍ കേട്ട് തഴമ്പിച്ച ഡയലോഗ് .
“പെങ്ങളേ ഞങ്ങള്‍ എല്ലാരും ഇവിടെ തന്നെ ഉണ്ട്, പിന്നെ എന്തിനാ പുറമേന്നു  ഒരുത്തന്‍..”
കേട്ട് നില്‍ക്കാന്‍ അവനിലെ സദാചാരബോധം സമ്മതിച്ചില്ല.നേരെ ചെന്ന് അവന്‍റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു.അവന്‍ ചിന്തിച്ചു പോലുമുണ്ടാവില്ല ഈ അടി.പെട്ടെന്ന് ഒന്ന് രണ്ടു പേരുകൂടി അവനോടൊപ്പം ചേര്‍ന്നു.
“ ചെറുപ്പത്തില്‍ ഭര്‍ത്താവ് മരിച്ചു പോവുന്ന പെണ്ണുങ്ങള്‍ എല്ലാം പെഴച്ചു തന്നെ ജീവിക്കണം എന്ന നിങ്ങളുടെ ചിന്താഗതി മാറ്റിയെടുക്കാന്‍ പറ്റും എന്നൊന്നും എനിക്ക് തോന്നുന്നില്ല,ഒരു പാവം പെണ്ണ് അതു മാന്യമായി ജീവിച്ചു പൊയ്ക്കോട്ടേ ..”
“ നീ ആരാടാ നായിന്‍റെ മോനെ ഞങ്ങളുടെ നാട്ടില്‍ വന്നു ഞങ്ങളുടെ ചിന്ത മാറ്റാന്‍  ?”
“ പൊന്നു സഹോദരാ നിന്നെയൊന്നും നന്നാക്കാന്‍ എന്നെ കൊണ്ട് പറ്റില്ല,, നിന്‍റെയൊക്കെ തന്തമാര് കുറെ ശ്രമിച്ചു കാണും, എന്നിട്ടൊന്നും നിങ്ങള് നന്നായിട്ടില്ല, പിന്നെ ഒരു കാര്യം ഈ ആരോഗ്യവും ചോരത്തിളപ്പും കൊണ്ട് ഒരു പത്തടി പോലും മുന്നോട്ടു പോവാന്‍ പറ്റും എന്ന് നീയും ഞാനും ഉള്‍പെടെ ഉള്ളവര്‍ക്ക് ഒരു ഗ്യാരന്റിയും ഇല്ല,,  നിന്‍റെയെല്ലാം കുടുംബത്തും കാണുമല്ലോ ഭാര്യയും , പെങ്ങമ്മാരും, ആ സമയത്ത്‌ അവരുടെയും ഗതി ഇതൊക്കെ തന്നെ .ഇടക്കെല്ലാം അതൊന്നു ഓര്‍ക്കുന്നത് നല്ലതാ ,നമുക്കൊന്നും ഇനി അധിക കാലം ഇല്ല മാഷേ , ഒരു നെഞ്ചുവേദന , അല്ലെങ്കില്‍ ഒരു ടിപ്പര്‍ ലോറി അത്രേയുള്ളൂ നമ്മളും മരണവും തമ്മിലുള്ള ദൂരം, നന്നായി ജീവിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യ്‌  മാഷേ “ അത്രയും പറഞ്ഞു കുറച്ചു നേരം അവിടെ തന്നെ നിന്നു ശ്യാം.ആരും പ്രതികരിക്കാതെ വന്നപ്പോള്‍ തിരിഞ്ഞു നടന്നു.അപ്പോഴേക്കും അവള്‍ പോയിരുന്നു.അപ്പോള്‍ ആണ് പിന്നില്‍ നിന്നും ഒരു വിളി.
“ശ്യാമേട്ടാ “ശ്യാം തിരിഞ്ഞു. ഹസന്‍ ആയിരുന്നു അത്.ജബ്ബാര്‍ക്കയുടെ മകന്‍.
“ഹാ ഹസ്സനോ, എന്താ ഇവിടെ?ഞാന്‍ നിന്‍റെ വീട്ടിലേക്കു വരുന്ന വഴിയാ .. “
“കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്നതാ , അപ്പോളാ പരിചയമുള്ള സ്വരത്തില്‍ ഒരു തീപ്പൊരി ഡയലോഗ്.വന്നു നോക്കിയപ്പോള്‍ ശ്യമേട്ടനും “
“ഡയലോഗോ ? ..എല്ലാവരും കൈ പിടിച്ചു ആശീര്‍വദിച്ചു ഏല്‍പ്പിച്ച പ്രിയപ്പെട്ടവന്‍ ഒരു ഷോര്‍ട്ട് കട്ടിലൂടെ  എളുപ്പം മരണത്തിലേക്ക് കടന്നു പോയപ്പോള്‍ എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോവുന്ന ഒരു പെണ്ണിന്‍റെ വേദന ...അതൊന്നും ആളുകള്‍ മനസ്സിലാക്കുന്നില്ലല്ലോ “
“ഹസീനയുടെ കാര്യം അല്ലെ, ഭയങ്കര കഷ്ടമാണ്, ഇപ്പോള്‍ ഒരു അങ്ങനവാടിയില്‍ പഠിപ്പിച്ചും, വൈകുന്നേരങ്ങളില്‍  കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും ജീവിക്കുന്നു, പക്ഷെ ..നാക്കിനു എല്ലില്ലാത്ത , സംസ്കാരം എന്തെന്നറിയാത്ത കുറെ ആളുകള്‍ ..അവളെ പച്ചക്ക് തിന്നുന്നു.”
“ നിനക്കറിയാമോ അവളുടെ വീട് ?എനിക്കവിടെ വരെ ഒന്ന് പോവണം.”
“ അറിയാം , പക്ഷെ നമ്മള്‍ തനിച്ചു അവിടെ പോവേണ്ട, വീട്ടില്‍ ചെന്ന് ഉമ്മയെ കൂട്ടി പോവ്വാം,നമ്മള്‍ ആയിട്ട് അവളെ ബുദ്ദിമുട്ടിക്കേണ്ട, എന്‍റെ വീടിനടുത്ത്‌ തന്നെയാണ്, ഏകദേശം ഒരു കിലോമീറ്റര്‍ , ഇന്നെന്തേ ബൈക്ക് എടുത്തില്ലേ , ബൈക്കില്‍ ഊര് ചുറ്റുന്നതാണ് ഇഷ്ടം എന്നല്ലേ പറയാറ്.“

“ഇഷ്ടം ഒക്കെ തന്നെ, പക്ഷെ ലോറിക്കാരും ബസ്‌ ഡ്രൈവര്‍മാരും  എന്തോ വൈരാഗ്യം ഉള്ളത് പോലെയാണ് കടന്നു പോവുന്നത്, പേടിയാണ് മാഷേ “

അവര്‍ ഹസന്‍ വാങ്ങിവെച്ച സാധനങ്ങളും കൊണ്ട് ഒരു ഓട്ടോ പിടിച്ചു.വീട്ടില്‍ എത്തിയപ്പോള്‍ ഉമ്മാക്ക് വളരെ സന്തോഷം.അറിയിക്കാതെ ഉള്ള വരവായിരുന്നല്ലോ.ഉമ്മയോട് കാര്യം പറഞ്ഞു.ഉമ്മ വേഗം തയാറായി.ഈ യാത്രയില്‍ പെട്ടെന്ന് ഒരു നല്ല ആശയം തോന്നി ശ്യാമിന്.അവന്‍ അത് ഉമ്മയുമായി പങ്കുവെച്ചു.ഉമ്മ ഹസനോട് ചോദിച്ചു.അവനും സമ്മതമായിരുന്നു.അനീസ്‌ മോനൊരു ഉമ്മ.ഇനി അവളുടെ സമ്മതം കൂടി പ്രധാനമാണ്.

യാത്രയില്‍ ശ്യാം ഓര്‍മകളുമായി ഒരു നാല്  വര്‍ഷം പിറകോട്ടു പോയി.അന്ന് ഒരു ഡെലിവറിയുമായി അബുദാബിയില്‍ പോയി മടങ്ങി വരുമ്പോള്‍ ആണ്  വേണുവേട്ടന്‍ വിളിച്ചത്.ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാര്‍ത്ത‍ .ഹാഷിം ആത്മഹത്യ ചെയ്തു.എങ്ങിനെയാണ് ഡ്രൈവ്  ചെയ്തു റൂമില്‍ എത്തിയത്‌  എന്നറിയില്ല.പിന്നെ ഏഴു ദിവസങ്ങള്‍ കഴിഞ്ഞു ബോഡി നാട്ടിലെത്തിക്കുമ്പോള്‍ കൂടെ പോവാന്‍ വിധി എനിക്കായിരുന്നു.ആര്‍ക്കും ലീവ് കിട്ടിയില്ല.കാര്യം പറഞ്ഞപ്പോള്‍ എന്‍റെ ബോസ്സ് സമ്മതിച്ചു.ഒരാഴ്ച്ച ലീവും കിട്ടി.ഇത്തിരി മനുഷ്യപ്പറ്റ് ഉള്ള ആളാണല്ലോ അദ്ദേഹം.പോവുമ്പോള്‍ എന്നോട് ചോദിച്ചു .ജബ്ബാറിന്റെ വീട്ടില്‍ പോവുമോ എന്ന് .പോവും എന്ന് പറഞ്ഞപ്പോള്‍ അയ്യായിരം ദിര്‍ഹംസ് എടുത്തു തന്നു.ജബ്ബാര്‍ക്കയുടെ വീട്ടില്‍ ഏല്‍പ്പിക്കാന്‍,ജബ്ബാര്‍ക്കയുടെ മരണവും അന്നത്തെ ചുറ്റുപാടുകളും ഞാന്‍ പറഞ്ഞിരുന്നു.മാത്രമല്ല ബോസ്സ് വളരെ ഏറെ ഇഷ്ടപ്പെട്ടിരുന്നു ജബ്ബാര്‍ക്ക എന്ന ആ നല്ല മനുഷ്യനെ.
ഹസന്‍ വിളിച്ചപ്പോള്‍ ആണ് വീട് എത്തിയത് അറിയുന്നത്.അവിടെ ഹസീനയും , ഉമ്മയും ,മോനും ഉണ്ടായിരുന്നു.വീട്ടുകാരുടെ ദാരിദ്ര്യം വിളിച്ചോതുന്നതായിരുന്നു ആ വീടിന്റെ അവസ്ഥ.മകളുടെ വിഷമം പറഞ്ഞു ആ വൃദ്ധമാതാവ് കുറെ കരഞ്ഞു.അവളോടോന്നു തനിച്ചു സംസാരിക്കാന്‍ അവളുടെ ഉമ്മയില്‍ നിന്നും സമ്മതം വാങ്ങി.ആ സമയം രണ്ടു ഉമ്മമാരും ഇതേ വിഷയം തന്നെ സംസാരിച്ചു.എങ്ങിനെ തുടങ്ങണം എന്നറിയില്ലായിരുന്നു.
“ ഹസീന നീയാകെ മാറിപ്പോയി, ഹാഷിം കാണിച്ചു തന്നിട്ടുള്ള നിന്‍റെ ഫോട്ടോ ഇങ്ങനെ ഒരു പേക്കോലം അല്ലായിരുന്നു, “
“ ഞാന്‍ കണ്ണാടിയില്‍ നോക്കിയിട്ട് വര്‍ഷങ്ങള്‍ ആയി.ഈ പേക്കോലം കൊണ്ട് തന്നെ ഇവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് , അങ്ങാടിയിലെ കാര്യം കണ്ടില്ലേ ?”
“ നീ ഇങ്ങനെ ജീവിക്കാന്‍ മറന്നവളെ പോലെ ജീവിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്.മോന് വേണ്ടിയാണെങ്കില്‍ അവന്‍ ഒരു നിലയില്‍ എത്തുമ്പോഴേക്കും നീ ഒരു പക്ഷെ ....അതെല്ലാം പോട്ടെ നീ ഒരു ടീച്ചര്‍ ആണ് എന്നറിഞ്ഞു.ആ ഒരു നിലയിലെങ്കിലും നീ ചിന്തിക്കണം.കുട്ടികള്‍ക്ക് വിജയത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കേണ്ട ആള്‍ ,,ജീവിതത്തില്‍ തോറ്റു പോകരുത്.ഞാന്‍ പറഞ്ഞു വരുന്നത് ...ഒരു പുതിയ ജീവിതത്തെ കുറിച്ചാണ്,നിന്നെയും നിന്‍റെ മോനെയും വളരെ സ്നേഹത്തോടെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരാള്‍ ...അയാള്‍ക്കൊരു ഭാര്യയായി, അയാളുടെ മകനൊരു ഉമ്മയായി നീ വേണം....അത് പോലെ തന്നെ നിന്‍റെ മകനും ...നേരെ തിരിച്ചു അയാളും ഒരു നല്ല ഭര്‍ത്താവും, ഉപ്പയും ആവും നിങ്ങള്‍ക്കും.തീരുമാനം ഇപ്പോള്‍ നിന്‍റെ കയ്യിലാണ്,ഹസ്സന്‍ നല്ലവനാണ്,നിന്നെ ഒരിക്കലും വിഷമിപ്പിക്കില്ല. നീ ഇത് വരെ തെറ്റായ വഴിയിലേക്ക്‌ പോയിട്ടില്ല, ഇനിയൊട്ടു പോവുകയും ഇല്ല, പക്ഷെ നീ നേരത്തെ പറഞ്ഞ അങ്ങാടിയിലെ കാര്യം, അവര്‍ നിന്നെ എന്നും ആ കണ്ണ് കൊണ്ട് തന്നെ കാണും, ഇപ്പോള്‍ നിന്‍റെ മകന്‍ ചെറുപ്പമാണ്.അവന്‍ വളര്‍ന്നു വരും തോറും അവന്‍റെ മനസ്സില്‍ നിന്നെ കുറിച്ചു മോശമായ ഒരു ചിത്രം വരയ്ക്കാന്‍ ഈ വൃത്തികെട്ട സമൂഹത്തിനു കഴിയും. നിന്‍റെ മകന്‍ പോലും അവസാനം നിന്നെ തള്ളിപ്പറയുന്ന ഒരു കാലം ..നിനക്കതു ചിന്തിക്കാന്‍ കൂടി പറ്റുമോ ?....

“ ഒരു വട്ടം ..ഒരു വട്ടം മാത്രമെങ്കിലും ഇക്ക ഞങ്ങളെ പറ്റി ചിന്തിച്ചിരുന്നെങ്കില്‍ ...അത്ര വലിയ കടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ റബ്ബേ എന്‍റെ ഇക്കാക്ക്‌, ഇവിടെ ഈ കോലായില്‍ ഞങ്ങള്‍ക്ക്‌ തുണയായി ഉണ്ടായിരുന്നാല്‍ മതിയായിരുന്നു.ഒരുമിച്ച് തീര്‍ക്കാവുന്ന കടങ്ങളെ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും ഇക്കാ ...”

അവള്‍ കരയുകയായിരുന്നു.വിധി അവളോട്‌ ചെയ്തത് , ഇനിയും അവള്‍ക്കായി കാത്തു വെച്ചിരിക്കുന്നത് ..എല്ലാം ഒന്നൊന്നായി മുന്നില്‍ തെളിയുമ്പോള്‍ അവള്‍ക്കു കരയാന്‍ മാത്രമേ കഴിയുമായിരിന്നുള്ളൂ  .ഈ കണ്ണുനീര്‍ ഒരു പ്രതീക്ഷയായി തോന്നി ശ്യാമിന്.കരയട്ടെ ,കുറെ കരഞ്ഞു മനസ്സിന്റെ ഭാരം ഒന്നിറക്കി വെക്കട്ടെ.

 ************

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചുമരില്‍ തൂക്കിയിരുന്ന പൊടി പിടിച്ച ഒരു കണ്ണാടി എടുത്ത്‌ ഹസീനക്ക് കൊടുത്തു ശ്യാം.
“ഇനി നീ കണ്ണാടിയില്‍ നോക്കണം, നിറമുള്ള കുറെ സ്വപ്‌നങ്ങള്‍ കാണണം.ഇനി മുതല്‍ രണ്ടു ആണ്‍ കുട്ടികളുടെ ഉമ്മയാണ് നീ, “
“അതെ അവര്‍ക്ക് പെണ്ണ് അന്നേഷിച്ചു ആളു വരുമ്പോള്‍ അമ്മായി ഫോം ഇല്ലാന്നു പറയരുത് ആരും.” ബാക്കി പറഞ്ഞത് ഹസ്സന്റെ ഉമ്മയാണ്.വീണ്ടും ഹസീനക്ക് സന്തോഷത്തിന്‍റെ,  സ്നേഹത്തിന്റെ , കരുതലിന്റെ,സംരക്ഷണത്തിന്റെ പ്രതീക്ഷകള്‍ .നില നില്‍ക്കട്ടെ ഈ സന്തോഷം എന്നും .


നൌഷു തെക്കിനിയത്ത്.

ബുധനാഴ്‌ച, ജൂലൈ 25, 2012

കരി ‎

“ അവളുടെ അടുത്ത പുസ്തകം പബ്ലിഷ് ചെയ്യുന്നതോടെ അവളുടെ ആരാധകര്‍ എന്നെ കല്ലെറിഞ്ഞു കൊല്ലും, അത്രയ്ക്ക് വലിയ ഒരു തെറ്റാവും ഇന്ന് ഞാന്‍ ചെയ്തത്, പക്ഷെ ഞാന്‍ അവളോട്‌ നൂറു ശതമാനം നീതി പുലര്‍ത്തുക മാത്രം ആണ് ചെയ്യുന്നത് എന്ന് ആര്‍ക്കെല്ലാം മനസ്സിലാവും “ വല്ലാത്ത ഒരു കുറ്റബോധം ഉണ്ട് അയാളുടെ മനസ്സില്‍,
അയാള്‍ ഒരു ശവസംകാരം കഴിഞ്ഞു വരുന്ന വഴിയാണ്. അലിഫ്‌ ബുക്സിന്റെ ചീഫ്‌ എഡിറ്ററും , മുതലാളിയും എല്ലാം ഗഫൂര്‍ക്ക എന്ന ഈ മനുഷ്യന്‍ തന്നെ.
                                                                ************
അലിഫിന്റെ മുന്നിലെ നീളന്‍ ചാരു കസേരയില്‍ അയാള്‍ ഇരിക്കുന്നു. വളരെ കാലം ഒരു പാട് നല്ല പുസ്തകങ്ങള്‍ എല്ലാം പബ്ലിഷ് ചെയ്തിരുന്നു.പത്തോളം ജോലിക്കാര്‍ ഉണ്ടായിരുന്നു. പക്ഷെ കാലം മാറിയതിനു അനുസരിച്ച് അയാളും അലിഫും മാറിയില്ല.അത് കൊണ്ട് തന്നെ ഇപ്പോള്‍ വലിയ ബഹളമൊന്നും ഇല്ലാതെ ശാന്തമായി ഇരിക്കാന്‍ കഴിയുന്നു.എന്നാല്‍ ഇടയ്ക്കു വെച്ച് അലിഫിനു ഒരുപാട് മാറ്റം വന്നു.അതിനു കാരണം കരി എന്നാ തൂലിക നാമത്തില്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആണ്. ആരും തിരിഞ്ഞു നോക്കാതെ കഷ്ടപ്പാടുകളില്‍ നീരാടിയിരുന്ന സമയത്താണ് അവള്‍ വരുന്നത്.
പകുതിയില്‍ ഏറെയും കത്തിക്കരിഞ്ഞ മുഖവുമായി അവള്‍ വന്നു കയറിയത് അലിഫിനു നിറയെ ഐശ്വര്യവും കൊണ്ടായിരുന്നു.പേര് ചോതിച്ചപ്പോള്‍ കരി എന്ന തൂലികാ നാമത്തില്‍ പ്രസിദ്ധീകരിക്കാന്‍ പറഞ്ഞു. കരി ആരെന്നു ഒരു കുഞ്ഞു പോലും അറിയരുതെന്ന് നിര്‍ദേശവും തന്നു. “കല്ലെറിയപ്പെട്ടവള്‍” എന്ന ആദ്യത്തെ പുസ്തകം തന്നെ ഒരു തരംഗം ശ്രിഷ്ടിച്ച്ചു വായനക്കാരുടെ ഇടയില്‍. എന്തായിരുന്നു ആ കഥയുടെ ഇതിവൃത്തം?. മദ്യം വരുത്തി വെക്കുന്ന വിപത്തുകള്‍ . ഒരുപാട് ലേഖന പരമ്പരകള്‍ , കഥകള്‍ എല്ലാം ഇതേ വിഷയത്തില്‍ മുന്‍പ് എത്ര തവണ വന്നിരുന്നു. പക്ഷെ അവളുടെ ശൈലി വ്യത്യസ്ഥമായിരുന്നു . അതിനു ശേഷം ഒരുപാടു പേര്‍ അവളെ അന്നെഷിച്ച്ചു വന്നു.ഇതിനു ഒരു തുടര്‍ച്ചയുണ്ടോ , അതിലെ നായിക കഥാപാത്രത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നെല്ലാം പലരും എന്നോട് എഴുതി ചോതിച്ചു.പക്ഷെ എനിക്കറിയില്ലായിരുന്നു., പലരും ഞാന്‍ തന്നെ ആണ് കരി എന്ന് വരെ പറഞ്ഞു. അവളുടെ മൂന്നാമത്തെ കഥക്ക് അവാര്‍ഡ്‌ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പോലും അവളെ ആരും കണ്ടില്ല,. സ്നേഹപൂര്‍വ്വം അത് നിരസിക്കുന്നു എന്ന് മാത്രം അവള്‍ എന്നോട് പറഞ്ഞു.പലരും പണം കൊടുത്ത് പോലും ആദരവുകളും , അവാര്‍ഡുകളും നേടിയെടുക്കുന്ന സമയത്ത് ഇങ്ങനെ ഒരു കാര്യം.
ഒരിക്കല്‍ പോലും അവള്‍ അവളെ കുറിച്ച് എന്നോട് പറഞ്ഞില്ല, ആദ്യ കൂടിക്കാഴ്ചക്ക് ശേഷം അവളെ പിന്നെ നേരിട്ട് കാണുന്നത് ഇന്നലെ രാവിലെ ആണ്., കൊരിയര്‍ ആയും ,ഫാദര്‍ ജോണ്‍ മുഖേനയും അവളുടെ രചനകള്‍ മാത്രം എന്നെ തേടി വന്നു, പ്രതിഫലം ഞാന്‍ ഒരു വട്ടം പോലും അവള്‍ക്കു നേരിട്ട് കൊടുത്തിട്ടില്ല, അവള്‍ പറഞ്ഞ പ്രകാരം അഭയാര്‍ഥികള്‍ എന്ന അനാഥ മന്ദിരത്തിലും, പിന്നെ ശാന്തിതീരം എന്ന മാനസികാരോഗ്യ കേന്ദ്രത്തിലും.അത് ഇതുവരെയും അങ്ങിനെ തന്നെ ആയിരുന്നു.ഇന്നലെ അവള്‍ വന്നു ഒരു കേട്ട് പേപ്പറുകള്‍ നേരിട്ട് തന്നു,.ഇന്നലെ തീരെ വയ്യാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ .അത് കൊണ്ട് തന്നെ അതൊന്നും വായിച്ചില്ല,പക്ഷെ ഇന്ന് കാലത്ത് മറവന്‍കര കടല്‍ പാലത്തിനു താഴെ പാതി കരിഞ്ഞ ഒരു ശവ ശരീരം എന്ന വാര്‍ത്ത‍ ടീ വീയില്‍ കണ്ടപ്പോള്‍ അത് കരിയാണെന്ന് ഞാന്‍ മാത്രമാണോ തിരിച്ചറിഞ്ഞത്.എനിക്ക് ലോകത്തോട് ഉറക്കെ വിളിച്ചു പറയണം ആയിരുന്നു.പക്ഷെ അവള്‍ക്കു കൊടുത്ത വാക്ക്‌ , മരണ ശേഷവും എനിക്കത് പാലിക്കണം ആയിരുന്നു. അനാഥ ശവം എന്ന് പറഞ്ഞു അവളെ വേണ്ട വിധം സംസ്കരിക്കപെട്ടില്ലെങ്കില്‍ ഞാന്‍ പറയുമായിരുന്നു,ഇതാണ് കരി എന്ന്.പക്ഷെ അവസാന നിമിഷം ഫാദര്‍ ജോണ്‍ വന്നു അവളെ തിരിച്ചറിഞ്ഞു കൊണ്ട് പോവുകയായിരുന്നു. അതൊരു കണക്കിന് ആശ്വാസമായി.
ഓരോന്നും ആലോചിച്ചു അലിഫിന്റെ മുറ്റത്ത്‌ എത്തിയത് അറിഞ്ഞില്ല.ഇപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ.എത്രയും പെട്ടെന്ന് അവളുടെ അവസാന നോവല്‍ കൂടി പ്രസിദ്ധീകരിക്കുക. സമയം ഏറെ വൈകിയിരുന്നു.പോസ്റ്റുമോര്‍ട്ടം ചെയ്തു അവളുടെ ശരീരം വിട്ടു കിട്ടുമ്പോള്‍ തന്നെ മൂന്നു മണി കഴിഞ്ഞിരുന്നു.ഫാദര്‍ ജോണിന്‍റെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് തന്നെ എല്ലാം നടന്നത് . മറവന്‍കര പള്ളി സെമിത്തേരിയില്‍ അവളെ അടക്കുമ്പോള്‍ ഒരുപാട് എതിര്‍പ്പുകള്‍ വന്നിരുന്നു.പക്ഷെ അവളുടെ എല്ലാ ചരിത്രങ്ങളും അറിയാവുന്ന ഫാദര്‍ ജോണും , മറ്റു കന്യാ സ്ത്രീകളും ഒരുപാട് സംസാരിക്കേണ്ടി വന്നു എന്നതൊഴിച്ചാല്‍ ആ എതിര്‍പ്പുകള്‍ കൊണ്ട് വേറെ ഒന്നും നടന്നില്ല. അയാള്‍ അവളുടെ എഴുത്തുകള്‍ അടങ്ങിയ പേപ്പര്‍ കെട്ടെടുത്ത് വായിക്കാന്‍ തുടങ്ങി.
ആദ്യം കയ്യില്‍ കിട്ടിയത് ഒരു ലെറ്റര്‍ കവര്‍ ആണ്.പ്രിയപ്പെട്ട ഗഫൂര്‍ക്കാക്ക് എന്ന് അതില്‍ എഴുതിയിരുന്നു.അയാള്‍ അത് പൊട്ടിച്ചു .
ഗഫൂര്‍ക്ക , ഇപ്പോള്‍ താങ്കളുടെ പക്കല്‍ ഉള്ളത് ഞാന്‍ എഴുതിയ പുതിയ കഥയല്ല,മറിച്ച് എന്‍റെ ഓര്‍മക്കുറിപ്പുകള്‍ ആണ്.ഞാന്‍ ആരെന്നും മുന്‍പ് ഞാന്‍ ആരായിരുന്നു എന്നും എല്ലാവരും അറിയട്ടെ.ഒരുപാടുണ്ട് വായിക്കാന്‍.ഈ കത്ത് ഒരു ലഘു വിവരണം മാത്രമാണ്.
ഗഫൂര്‍ക്ക ഓര്‍ക്കുന്നുണ്ടോ ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സ്ത്രീ അവളുടെ ഒന്നര വയസ്സ് മാത്രമുള്ള ഇളയ മകളെ ഒരു ബക്കറ്റ്‌ വെള്ളത്തില്‍ മുക്കി കൊന്നത് , ഏഴു വയസ്സ് പ്രായമുള്ള മൂത്ത മകളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചത്.അയല്‍വാസിയായ ഒരു മനുഷ്യന്‍ കണ്ടത് കൊണ്ട് മാത്രം ആ ഏഴു വയസ്സുകാരി രക്ഷപ്പെട്ടത്, മാസങ്ങളോളം വാര്‍ത്താ മാധ്യമങ്ങള്‍ ആഘോഷിച്ച ആ സംഭവം. അതിനു ശേഷം ആ അമ്മയും മകളും എവിടെ പോയി എന്ന് ആരും തിരക്കിയില്ല.
ഒരു പക്ഷെ ഇക്കാക്ക്‌ എന്‍റെ കല്ലെറിയപ്പെട്ടവള്‍ എന്ന കഥ ഓര്‍മ വന്നു കാണും.അതിലെ ആനി എന്ന ആ നിര്‍ഭാഗ്യവതിയായ അമ്മ എന്‍റെ അമ്മ മേരി , റിനി എന്ന മകള്‍ ഞാനും.ലോകം വെറുപ്പോടെ മാത്രം നോക്കിക്കണ്ട ആ അമ്മ എങ്ങിനെ ഇത്രയും ക്രൂരത കാണിക്കാന്‍ മാത്രം ദുഷ്ടയായി എന്ന് ആരും അന്നേഷിച്ചില്ല. ആളുകള്‍ എന്‍റെ അമ്മയെ കല്ലെറിഞ്ഞു , കല്ലെറിയേണ്ടത് അമ്മയെ ആയിരുന്നില്ല, ഒരു മനുഷ്യന്‍ പകല് മുഴുവനും ചുമട് എടുത്തു കിട്ടുന്ന കാശുമായി വരുമ്പോള്‍ വീട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടെന്ന് ഓര്‍ക്കാതെ അവന്‍റെ കൂലി മുഴുവനും വാങ്ങി അവനു ചാരായം ഒഴിച്ച് കൊടുക്കുന്ന ചാരായക്കട നടത്തുന്നവനെ ആയിരുന്നു, കള്ളും കുടിച്ചു വന്നു ഭാര്യയെ തല്ലുന്ന അച്ഛനെ ആയിരുന്നു, പക്ഷെ ആരും അവരുടെ പിന്നാലെ പോയില്ല.
ഓര്‍മ വെച്ച നാള് തൊട്ടു ഞാന്‍ കണ്ടത് കുടിച്ചു ബോധമില്ലാതെ വന്നു എന്‍റെ അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെയാണ്.ഒരിക്കല്‍ പോലും എന്നെ മോളെ എന്ന് വിളിച്ചിട്ടില്ല.മാനസികമായും ശാരീരികമായും ഒട്ടേറെ പീഡനം ഏറ്റു വാങ്ങി എന്‍റെ അമ്മ ഒരു മാനസിക രോഗിയാവുന്നത് എന്‍റെ അച്ഛന്‍ അറിഞ്ഞില്ല , അന്ന് എന്നെ പോലെ ഒരു കുട്ടിക്ക് അത് മനസ്സിലാകുമായിരുന്നില്ല.പിന്നെ അച്ഛന്‍ വീട്ടിലേക്ക്‌ വരാതായി.എനിക്കത് സന്തോഷമുള്ള കാര്യം ആയിരുന്നു.അമ്മയുടെ കണ്ണുനീര്‍ കാണേണ്ടല്ലോ.പക്ഷെ അപ്പോഴേക്കും അമ്മ കൈവിട്ടു പോയിരുന്നു.
ആ ദിവസം ഇന്നും മറക്കാന്‍ കഴിയുന്നില്ല, കണ്ണടച്ചാല്‍ അമ്മയുടെ രൗദ്ര ഭാവം.ശ്വാസം കിട്ടാതെ കാലിട്ടടിക്കുന്ന എന്‍റെ വാവ, ശരീരത്തില്‍ നിന്നും മാംസം പൊള്ളി അടര്‍ന്നു വീഴുന്നതിന്റെ വേദന .....എല്ലാം വര്‍ഷങ്ങളോളം എന്നെ വേട്ടയാടിയിരുന്നു.ഹോസ്പിറ്റലില്‍ നിന്നും എന്നെ ഫാദര്‍ ജോണ്‍ കൊണ്ട് വന്നു.വാവയുടെ കല്ലറയില്‍ പൂ വെച്ച് പ്രാര്‍ഥിച്ചു,പിന്നെ ഒരു മാധ്യമത്തിനും വിട്ടു കൊടുക്കാതെ അദ്ദേഹം എന്നെ വളര്‍ത്തി.ഒപ്പം ശാന്തി തീരത്ത്‌ എന്‍റെ അമ്മയും ഉണ്ടായിരുന്നു.ഈ ഭൂമിയില്‍ ഞാന്‍ ദൈവത്തെ കണ്ടത് ഫാദര്‍ ജോണിലൂടെയാണ്.ഇല്ലായ്മകളുടെ ആകെ തുകയായിരുന്നു “അഭയാര്‍ഥികള്‍” എന്ന അനാഥ മന്ദിരവും , ശാന്തിതീരവും.അവിടെ ഞാന്‍ കണ്ട ജീവിതങ്ങള്‍, എന്‍റെ തന്നെ അനുഭവങ്ങള്‍ എല്ലാം ഞാന്‍ കുത്തിക്കുറിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഷമദ്യ ദുരന്തത്തില്‍ ഒരുപാട് പേര്‍ മരിച്ചു വീണപ്പോള്‍, അതില്‍ ഏഴോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ , എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് തോന്നി, അതിന്റെ ആദ്യ പടിയായിരുന്നു “കല്ലെറിയപ്പെട്ടവള്‍” എന്ന പുസ്തകം.താങ്കള്‍ അത് വളരെ ഭംഗിയായി നിര്‍വഹിച്ചു.ഈ ഭൂമിയില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്ന മറ്റൊരു വ്യക്തി താങ്കള്‍ ആണ്.എനിക്കറിയാം “കരി” എന്ന ഈ എഴുത്തുകാരി താങ്കളുടെ മനസ്സില്‍ കിടന്നു വേവാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയിഎന്ന്.ഇനി താങ്കള്‍ക്കു തുറന്നു പറയാം.ആ പഴയ മേരിയുടെ മകള്‍ റോസ് ആയിരുന്നു കരി എന്ന്.
ഇന്നലെ എന്‍റെ അമ്മ പോയി.പരാതികളും പരിഭവങ്ങളും കണ്ണുനീരും ഇല്ലാത്ത , മദ്യത്തിന്റെ ഭയപ്പെടുത്തുന്ന രാവുകള്‍ ഇല്ലാത്ത , മരുന്നിന്റെയും ഷോക്കുകളുടെയും ശല്യം ഇല്ലാത്ത ലോകത്തേക്ക് ....ഇവിടെ എന്നെ പിടിച്ചു നിര്‍ത്തിയ ഒരു ഘടകം എന്റെ അമ്മയായിരുന്നു.അമ്മ പോയി ,അവസാന സമയത്ത് എന്നോട് അമ്മ പറഞ്ഞു വാവ കാത്തിരിക്കുകയാണ് എന്ന്,തനിച്ചു കഴിയാന്‍ അവള്‍ക്കു വയ്യാതായത്രേ,ഇനി ഇവിടെ ഞാന്‍ എങ്ങിനെ തനിച്ചു കഴിയും , ഞാനും യാത്ര പറയുകയാണ്‌.താങ്കളോട്,എന്‍റെ പ്രിയപ്പെട്ട വായനക്കാരോട്‌ , ഈ ലോകത്തോട് .ഒരു പക്ഷെ നാളെ ലോകം എന്നെ ഭീരുവായി കാണുമായിരിക്കും .....ആത്മഹത്യയില്‍ അഭയം പ്രാപിച്ചവള്‍ എന്ന് പരിഹസിക്കുമായിരിക്കും.പക്ഷെ ഇനി വയ്യ .....വര്‍ഷങ്ങളായി ഇരുട്ടറയില്‍ കഴിയുന്നതിന്‍റെ പ്രയാസം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്.....
ഞാന്‍ ഇത് വരെ എഴുതിയ പുസ്തകങ്ങള്‍ ഒന്നും അധികാരികളുടെയോ സമൂഹത്തിന്‍റെയോ കണ്ണ് തുറപ്പിച്ചിട്ടുണ്ടാവില്ല എന്നറിയാം, ഒരു പക്ഷെ എന്‍റെ ഈ ജീവിതം അവര്‍ക്ക് മുന്നില്‍ അക്ഷരങ്ങളായി പുനര്‍ജനിക്കുമ്പോള്‍ ഒരു മാറ്റം ഉണ്ടായേക്കാം.ഒരു നല്ല നാളെ പ്രതീക്ഷിച്ചു കൊണ്ട് കരി വിട വാങ്ങുന്നു.
അയാളുടെ കയ്യിലിരുന്നു ആ കടലാസ് വിറച്ചു.ഒരു പക്ഷെ ഇന്നലെ തന്നെ ഇത് ഞാന്‍ വായിച്ചിരുന്നെങ്കില്‍ എനിക്ക് അവളെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാമായിരുന്നു.മരവിച്ച മനസ്സോടെ അയാള്‍ ആ കടലാസ്സു കെട്ടുകളും എടുത്തു നടന്നു.കരിയുടെ അടുത്ത പുസ്തകത്തിന്റെ പണി തുടങ്ങാന്‍.
************
നൌഷു തെക്കിനിയത്ത്

വ്യാഴാഴ്‌ച, ജൂലൈ 19, 2012

മൂട്ടകള്‍

ചോര വീണ ചുമരില്‍ നിന്നരിച്ചു വന്ന മൂട്ടകള്‍
രാത്രിയില്‍ പതുങ്ങി വന്നു ചോര മൊത്തം മോന്തവേ
പാതിരാവില്‍ കൂട്ടമായി മുറിയിലുല്ലോര്‍ പ്രാകുന്നു
മൂട്ടകള്‍ ഹ്മ് ഹ്മ് ഹ്മ് നാശങ്ങള്‍ ഹ്മ് ഹ്മ് ഹ്മ്

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
നീളമുള്ള മസ്കിംഗ് ടേപ്പ് തന്നെയാണതോര്‍ക്കണം
മൂട്ടകള്‍ ചതഞ്ഞിടാതെ നോക്കണം ജയത്തിനായ്‌
രൂമിനുള്ളിലെ തിരക്ക് മാറ്റണം ഫലത്തിനായ്‌

നാട്ടിലെക്കയക്കുവാനായ്‌ കെട്ടി വെച്ച പെട്ടികള്‍
മൂട്ടകള്‍ക്ക് ലേബര്‍ റൂമായ് മാറിടാതെ നോക്കണം
ജീവിതം ബലി കൊടുക്കും നമളീ പ്രവാസികള്‍
മൂട്ടയോടു പോരടിച്ചു നേടിടുമോ മോചനം

സാന്ത്വനമായ് മാറിടെണ്ട ഉറ്റവരുടെ വാക്കുകള്‍
ക്രൂരമായി മാറിടെവേ നമ്മള്‍ കാലിടറിയോ
രക്തസാക്ഷികള്‍ക്ക്‌ ജന്മമേകിയ ഗള്‍ഫ്‌ നാടുകള്‍
കണ്ണുനീര് പെയ്തൊഴിയാ മരുഭൂമിയായി മാറിയോ

പോകുവാന്‍ നമുക്കുമേറെ ധൂരമുണ്ടീ ഭൂമിയില്‍
വഴി പിഴച്ചു പോയിടാതെ കണ്ണടച്ച് നീങ്ങുവിന്‍
നാട് തന്നെ വേണമെന്ന ഓര്‍മ വേണം നമ്മളില്‍
ആ ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം മനസ്സുകള്‍

നാളെയോന്നോന്നില്ല നമ്മളിന്നു തന്നെ തീര്‍ക്കണം
നാളെയാകില്‍ മൂട്ടകള്‍ ഒരായിരമായ്‌ മാറിടും
പിഫ്‌ പഫ് എന്നോരാശ്രയം കൈ വെടിയരുതീ പ്രവാസികള്‍
നമുക്ക് മാത്രമുള്ള സ്വപ്നം മൂട്ടയില്ലാ രാവുകള്‍
നമുക്ക് മാത്രമുള്ള സ്വപ്നം മൂട്ടയില്ലാ രാവുകള്‍

ബുധനാഴ്‌ച, ജൂലൈ 18, 2012

എന്നാലും എന്‍റെ അച്ചായാ ...


എന്നും നാട്ടില്‍ നിന്നും ഭാര്യയുടെ പരാതി , മോന്‍ പറയുന്നതൊന്നും അനുസരിക്കുന്നില്ല എന്ന്.പതിനഞ്ചു വയസ്സായി ചെക്കന് , ഇനി എന്നാ അല്പം ബോധം വെക്കുന്നത് എന്നാണു അവളുടെ ചോദ്യം.ഞാന്‍ ഇവിടെ ഇരുന്നു എന്ത് ചെയ്യാനാ? നാട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ എല്ലാം അവനെ പോലെ നല്ലൊരു മോന്‍ ആ നാട്ടില്‍ തന്നെ വേറെ ഇല്ല.വീട്ടില്‍ അവളും മോനും മാത്രമേയുള്ളൂ .വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ പോലും അവള്‍ തന്നെ പുറത്തു പോവണം.അവന്‍ ഇരുപത്തിനാല് മണിക്കൂറും കമ്പ്യൂട്ടര്‍ നു മുന്നില്‍ തന്നെ . കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തത് അബദ്ധമായി.ഇവിടെ എന്റെ ദു:ഖം സഹമുറിയനായ അച്ചായനോട് പറഞ്ഞു.അച്ചായന്‍ ആണ് ഈ ബുദ്ധി ഉപദേശിച്ചത്.നോക്കട്ടെ ഇത് അവസാനത്തെ അടവാണ്.

ഓരോന്നും ചിന്തിചിരിക്കുമ്പോള്‍ ദാ അവളുടെ കാള്‍.

ദേ മനുഷ്യാ ഞാന്‍ സഹി കെട്ടു, പത്തു കിലോ പച്ചരി ഇവിടെ നനച്ചു വെച്ചിട്ട് കുറെ നേരമായി, അവന്‍ ഇത് പൊടിപ്പിച്ച് കൊണ്ട് വരും എന്ന് എനിക്ക് തോനുന്നില്ല , നിങ്ങള്‍ ഒന്ന് പറഞ്ഞു നോക്ക്.

നീ ഒന്ന് സമാധാനപ്പെട് , അവന്‍ നല്ല കുട്ടിയായി ഇപ്പൊ നിന്റെ അടുത്തു വരും നോക്കിക്കോ , നീ ഇനി അവനോടു പൊടിപ്പിക്കാന്‍ പറയേണ്ട

ഹ്മം നടന്നത് തന്നെ , ഉപ്പയും നന്ന് മോനും നന്ന്

അയാള്‍ ഫോണ്‍ വെച്ച് നേരെ റൂമിലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.ഫേസ് ബുക്കില്‍ പുതുതായി ഉണ്ടാക്കിയ ഐ ഡി  നെഹനാസ് മോള്‍  ലോഗിന്‍ ചെയ്തു.അപ്പോഴേക്കും വന്നു ഒരു ഹായ് .
അതെ അവന്‍ തന്നെ . പടച്ചോനെ ഇതെങ്കിലും വിജയിക്കണേ എന്ന് പ്രാര്‍ഥിച്ചു.

ഹായ് നെഹനക്കുട്ടി ഇന്നലെ ഒരു പോക്ക് പോയതാണല്ലോ , പിന്നെ ഈ വഴിക്ക് കണ്ടില്ല
സോറി മോനൂ, ഉമ്മയെ സഹായിക്കാന്‍ വേണ്ടി ..

നിനക്ക് വേറെ പണിയൊന്നും  ഇല്ലേ ?, ഇപ്പോള്‍ തന്നെ എന്റെ ഉമ്മ എന്നോട് അരി പൊടിപ്പിക്കാന്‍ പറഞ്ഞിട്ട് എത്ര നേരമായി  

അയ്യെടാ ഉമ്മാനെ ധിക്കരിക്കാന്‍ ഒന്നും ഞാന്‍ ഇല്ല , മാത്രമല്ല അങ്ങിനെ ഉള്ളവരുമായി ഞാന്‍ ഇനി കൂട്ടില്ല, ഞാന്‍ പോവ്വാ  

നെഹനക്കുട്ടി പിണങ്ങല്ലേ ഒരു പത്തു മിനുറ്റ് , ഇവിടെ അടുത്താ മില്ല് , ഞാന്‍ ഇപ്പോള്‍ തന്നെ പോയി വരാം

എന്നോട് നുണ പറയല്ലേ

ഇല്ല സത്യം

അവന്‍ പെട്ടെന്ന് സൈന്‍ ഔട്ട്‌ ആയി.ഒരു പുഞ്ചിരിയുമായി അയാള്‍ ഭാര്യയുടെ കാള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാലും എന്‍റെ അച്ചായാ ഇത് മുന്‍പേ പറയണ്ടായിരുന്നോ ? എല്ലാത്തിനും ഫേസ് ബുക്കിന് നന്ദി ഒപ്പം അച്ചായനും .

തിങ്കളാഴ്‌ച, ജൂലൈ 16, 2012

( പ്രവാസിയുടെ അവധിക്കാലം 02 )

കാറ്റ് തിരിച്ചു വീശുമ്പോള്‍ ( പ്രവാസിയുടെ അവധിക്കാലം 02 )



" ഡാ പന്ന കഴുവേരീടെ മോനെ ....ഇനിയെങ്ങാനം ആ പെണ്ണിനേയും കുട്ടിയേയും ഉപദ്രവിച്ചാല്‍ ....പിന്നെ നീ നിന്റെ രണ്ടു കാലില്‍ നടക്കില്ല " ഹസ്സന്‍ അയാളെ ഒന്ന് നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.
"എന്തോന്നിനാട നീ ഇങ്ങനെ തുറിച്ചു നോക്കുന്നത് ?സാറിന്‍റെ തല്ല്‌ കുറെ കൊണ്ടിട്ടും നീ പഠിച്ചില്ലേ "
ഹസ്സന്‍ അയാളില്‍ നിന്നും നോട്ടം പിന്‍വലിച്ചു .നാളെമുതല്‍ ജയില്‍ വാസം ഇല്ല .അഞ്ചു വര്‍ഷമായി മനസ്സില്‍ കൊണ്ട് നടക്കുന്ന തീ അണക്കാന്‍ സമയമായി .ചെയ്യാത്ത കുറ്റത്തിന് അഞ്ചു വര്‍ഷം ഉള്ളില്‍ കിടന്നു. ഇനി ആ തെറ്റ് ചെയ്ത് കാണിക്കണം.എന്നിട്ട് സന്തോഷത്തോടെ ഇവിടേക്ക് തിരിച്ചു വരണം.
*************************
"ശ്യാമേട്ടാ ഇക്കാക്ക വരോ ?"
"പിന്നില്ലാതെ , ഹുസൈന് സംശയം ഉണ്ടോ ?"
" അല്ലാ ,,,,ഇത്രയും ഒക്കെ ആയ നിലക്ക് ..."
"അവന്‍ വരും ,,നീ നോക്കിക്കോ , വിഷമം ഉണ്ടാവും ഇങ്ങനെയെല്ലാം ആയതില്‍, ഞാന്‍ ഇറങ്ങാം ഇനി സമയം കളയുന്നില്ല ..."
*************************
" ഞാന്‍ ഇവിടെ ഇറങ്ങാം ,,,"
"ഇവിടെ ഇറങ്ങി എങ്ങോട്ടാ പോവുന്നത് ? "
"അങ്ങിനെ ഒരു ലക്‌ഷ്യം ഒന്നും ഇല്ല .."
"ഒരു ലക്‌ഷ്യം വേണ്ടേ ഹസ്സന്‍ ? "
"എന്റെ പേര് ..? "
"എന്താ ഹസ്സന്‍ എന്നല്ലേ? "
" അതെ , എങ്ങിനെ അറിയാം ? "
" നിനക്കെന്നെ ഓര്‍മയില്ല , പക്ഷെ നിന്നെ എനിക്ക് നന്നായി അറിയാം , നീ എന്താ കരുതിയത് ? ഞാന്‍ നിന്നെ കൊണ്ട് വരാന്‍ തന്നെയാണ് വന്നത് ,അവിടെ വെച്ചു ഞാന്‍ നുണ പറഞ്ഞതാണ്,, വീട്ടില്‍ നിന്റെ ഉമ്മയും അനിയനും കാത്തിരിക്കുന്നുണ്ട് "
"ഇല്ല ഞാന്‍ ഇല്ല ...നീ ആരാ ? "
" ഞാന്‍ ശ്യാം ,നിന്റെ ഉപ്പയുടെ കൂടെ ഗള്‍ഫില്‍ ഉണ്ടായിരുന്നു .."
" ഹാ അറിയാം ..കുന്നംകുളത്തുള്ള ,,,? "
"അതെ ...എന്താണ് നിനക്ക് പറ്റിയത് ? ഞാന്‍ നിന്നെ കുറ്റപ്പെടുത്തുന്നില്ല എന്നാലും ..ജബ്ബാര്‍ക്കയെ ഒന്ന് കാണാന്‍പോലും നീ വന്നില്ലല്ലോ ,എന്തൊക്കെ ആയാലും മരിച്ചത് നിന്റെ ഉപ്പയല്ലേ ? "
" തെറ്റ് ..എല്ലാം തെറ്റായിരുന്നു എന്നറിഞ്ഞപ്പോള്‍ ഒരുപാട് വൈകിപ്പോയിരുന്നു .എന്റെ ഉപ്പയുടെ മുഖം അവസാനമായി ഒന്ന് കാണാന്‍ പോലും എനിക്ക് പറ്റിയില്ല , പോവാന്‍ ഒരുങ്ങിയതായിരുന്നു പക്ഷെ അവള്‍ ...എന്‍റെ ഭാര്യ ...അവള്‍ എന്‍റെ മനസ്സില്‍ വിഷം കുത്തി വെച്ചു . ഞാന്‍ എന്‍റെ ഉപ്പയെ അവസാനമായി ഒന്നു വന്നു കണ്ടില്ല ,
" നീ വീട് വിട്ടു വന്നതിന് ശേഷം ഒരു വട്ടം എങ്കിലും അവരെ പറ്റി ഓര്‍ത്തോ ?, എന്തായിരുന്നു അവര്‍ ചെയ്ത തെറ്റ് ? "
" തെറ്റ് ചെയ്തത് ഞാനല്ലേ ?....എന്റെ ഭാര്യയെ കണ്ണടച്ചു വിശ്വസിച്ചു ...അന്നൊരു രാത്രിയില്‍ സേലത്തേക്ക് ബിസ്നെസ്സ് ആവശ്യത്തിന് വേണ്ടി പുറപ്പെട്ട എന്നെ ഉപ്പ ഫോണില്‍ വിളിച്ചു.പെട്ടെന്ന് വരാന്‍ പറഞ്ഞു.വീട്ടില്‍ വന്ന ഞാന്‍ കണ്ടത് ഉമ്മയുടെ മടിയില്‍ തല വെച്ചു കിടക്കുന്ന ഹുസൈനെയാണ് , അവന്‍റെ നെറ്റി പൊട്ടി ചോരയൊലിക്കുന്നു . അവള്‍ സോഫയില്‍ ഇരുന്നു കരയുന്നു.ഞാന്‍ അവളോടാണ് കാര്യം തിരക്കിയത്.അനിയന് ഒരു കല്യാണം കഴിപ്പിച്ചു കൊടുക്ക്‌,ഇല്ലെങ്കില്‍ എന്നെ എന്റെ വീട്ടില്‍
കൊണ്ട് വിടണം,ഇത്രയും അവള്‍ പറഞ്ഞപ്പോഴേക്കും ബാക്കി എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു.ഉമ്മയുടെ മടിയില്‍ നിന്നും ഞാന്‍ അവനെ വലിച്ചിഴച്ചു
മുറ്റത്തെക്കിട്ടു ,ഉമ്മയും ഉപ്പയും എന്നെ തടയുന്നുണ്ടായിരുന്നു."ഇക്കാ...ഞാന്‍ അല്ല ,,സ്ടുടിയോയിലെ ഹാഷിം ആണ് " എന്ന് അവന്‍ ഉറക്കെ കരഞ്ഞു പറയുന്നുണ്ടായിരുന്നു.ഞാന്‍ കേട്ടില്ല......"
....അന്ന് വീട് വിട്ടു ഇറങ്ങിയതാണ്."
"പിന്നെ എന്തുണ്ടായി നീ എങ്ങിനെ ജയിലില്‍ ? "
"എന്‍റെ ഉപ്പയുടെയും ഉമ്മയുടെയും ശാപം, എന്‍റെ അനിയന്‍റെ കണ്ണുനീര്‍ ,എല്ലാത്തിനും ചേര്‍ത്തു ദൈവം കരുതി വെച്ചത് ഈ ജയില്‍ വാസം"
" ഇപ്പോള്‍ നീ പറഞ്ഞത് നിന്‍റെ മനസ്സാക്ഷിയുടെ കുമ്പസാരം ..അതിലേക്കു നയിച്ച സാഹചര്യം ? "
"ബിസ്നെസ്സ് ആവശ്യങ്ങളുമായി ഞാന്‍ സേലത്ത് ഇടയ്ക്കിടയ്ക്ക് പോവാറുണ്ട് ,,,ഒരു യാത്രയില്‍ ഇടയ്ക്കു വെച്ച് ചില ഡോകുമെന്റ്സ്
എടുക്കാന്‍ ഞാന്‍ തിരിച്ചു വരുകയുണ്ടായി, രാത്രി പതിനൊന്നു മണി ആയിരുന്നു,വീട്ടില്‍ ലൈറ്റ് ഒന്നും കണ്ടില്ല , അവളും മോനും ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതി കയ്യിലുണ്ടായിരുന്ന സ്പെയെര്‍ കീ എടുത്തു ഞാന്‍ വാതില്‍ തുറന്നു, ബെട്രൂമില്‍ നിന്നും സംസാരം കേട്ട് ഞാന്‍ വാതിലില്‍ മുട്ടി, അവള്‍ വാതില്‍ തുറന്നതും ശക്തിയായ ഒരു പ്രഹരം എന്‍റെ നെറ്റിയില്‍, ഒരു മിന്നായം പോലെ മുന്നിലൂടെ കടന്നു പോയ ആളെ കണ്ട ഞാന്‍ തകര്‍ന്നു പോയി,സ്റ്റുഡിയോ ഹാഷിം, രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ അനിയന്‍ പറഞ്ഞ കാര്യം സത്യമാണെന്ന് എനിക്ക് ബോധ്യമായി, എന്‍റെ സകല നിയന്ത്രണങ്ങളും കൈ വിട്ടു പോയി , കയ്യില്‍ കിട്ടിയതെല്ലാം എടുത്തു ഞാന്‍ അവളെ അടിച്ചു,അവളുടെ ഉറക്കെയുള്ള നിലവിളികളില്‍ ആളുകള്‍ ഓടിക്കൂടി, ആളുകളുടെ ഇടയില്‍ ഒരു സംശയ രോഗിയായ ഭര്‍ത്താവായി എന്നെ അവള്‍ നാറ്റിച്ചു , പണക്കാരനും നാറിയ രാഷ്ട്രീയക്കാരനും ആയ അവളുടെ ബാപ്പ കൊലപാതക ശ്രമത്തിനു എന്നെ അകത്താക്കാന്‍ എല്ലാ കളികളും കളിച്ചു , ഞാന്‍ ഏകനായിരുന്നു, എല്ലാം ഏറ്റു ,കാലം എനിക്കായി കാത്തു വെച്ച വിധി എന്ന് കരുതി.എന്‍റെ ഉപ്പയുടെ വിയര്‍പ്പിന്റെ മണമുള്ള
പൈസ കൊണ്ട് ഞാന്‍ പണിത വീട്ടില്‍ ഇപ്പോള്‍ അവളും അവനും,ഞാന്‍ അവരെ കൊല്ലും എന്നിട്ട് ജയിലിലേക്ക് തന്നെ തിരിച്ചു വരും , ഇപ്പോള്‍ അത് മാത്രമാണ് എന്‍റെ ലക്‌ഷ്യം ..."
"അതോടെ നിന്‍റെ കാര്യങ്ങള്‍ എല്ലാം തീരും, പക്ഷെ നിന്‍റെ മോന്‍ അവന്‍ പിന്നെ എങ്ങിനെ ജീവിക്കണം ? "
" എന്‍റെ മോന്‍ അവനും അവളുടെ കൂടെയാണോ ? "
" ഏതു അവള്‍ ? ഞാന്‍ എല്ലാം അന്നെഷിച്ചു , നീ ജയിലില്‍ പോയി ഒരാഴ്ച കഴിയും മുന്‍പേ അവനെ ഒരു യത്തീംഖാനയില്‍ ഒഴിവാക്കി അവള്‍...ഉപ്പയും ഉമ്മയും ജീവിച്ചിരിക്കെ അവന്‍
യതീമായി വളരുന്നത്‌ കാണാന്‍ വയ്യാത്ത രണ്ടു പേര്‍ ഇപ്പോഴും ഈ ഭൂമിയില്‍ ഉണ്ട്,ഒരുപാട് വൈകിയാണ് ഞങ്ങള്‍ എല്ലാം അറിഞ്ഞത്.
ഒരുമാസം മുന്‍പ്, എന്റെയും നിന്‍റെ ഉപ്പയുടെയും കൂടെ ഷാര്‍ജയില്‍ ഉണ്ടായിരുന്ന ഒരു ലിജീഷ് , ആള് പോലീസില്‍ ആണ്,ലോങ്ങ്‌ ലീവ്
എടുത്തു ഷാര്‍ജയില്‍ കുറെ കാലം ഉണ്ടായിരുന്നു, വളരെ യാദ്രിശ്ചികം ആയി ആളെ മൂന്നു നാല് മാസം മുന്‍പ് ദുബായില്‍ വെച്ചു കണ്ടു,നിന്‍റെ കാര്യങ്ങള്‍ അവനാണ് എന്റടുത്ത് പറഞ്ഞത്‌ ,
നിന്‍റെ കാര്യങ്ങള്‍ എല്ലാം നടക്കുന്ന സമയത്ത് അവന്‍ കൊച്ചിയില്‍ ആയിരുന്നു....നിന്‍റെ ഉപ്പയുടെ മരണ ശേഷം ഞാന്‍ നിന്നെ ഒരുപാട് തിരക്കി ,
ഒരിക്കലും നീ കൊച്ചിയില്‍ ഉള്ള കാര്യം ഞാന്‍ അറിഞ്ഞില്ല.ലിജീഷ് എല്ലാം പറഞ്ഞപ്പോള്‍ പിന്നെ എനിക്ക് നാട്ടില്‍ വരാതെ പറ്റില്ല എന്നായി,
ഞാന്‍ ആദ്യം കൊച്ചിയില്‍ ചെന്ന് നിന്‍റെ ഭാര്യയെ കണ്ടു,നിന്നെ പറ്റി കേട്ടാല്‍ അറക്കുന്ന കുറെ കാര്യങ്ങള്‍ അവള്‍ പറഞ്ഞു,ഞാന്‍ മോനെ പറ്റി
ചോതിച്ചു , അവനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ചു എന്നവള്‍ പറഞ്ഞു,പിന്നെ ലിജീഷിന്റെ സഹായത്തോടെ കേസ് ഫയലുകളും മറ്റും സ്റെഷനില്‍ നിന്നും ഒപ്പിച്ചു യതീം ഖാനയില്‍ പോയി എല്ലാ കാര്യങ്ങളും ഓക്കേ ആക്കി.പിന്നെ ഉമ്മയെയും കൂട്ടി മോനെ വീട്ടിലേക്കു കൊണ്ട് പോയി.
ഇപ്പോള്‍ ഇനി നിന്‍റെ മുന്നില്‍ രണ്ടു വഴികള്‍ ഉണ്ട് , ഒന്ന് പ്രതികാരത്തിന്റെ അര്‍ത്ഥമില്ലാത്ത വഴി.മറ്റൊന്ന് പശ്ചാത്താപത്തിന്റെ സുഖമുള്ള ഒരു നേര്‍ വഴി.അവിടെ സ്നേഹമുണ്ട് , സാന്ത്വനമുണ്ട് , സന്തോഷമുണ്ട്.ഉപ്പയെ കാത്തിരിക്കുന്ന ഒരു മോനുണ്ട്, മകനെ കാത്തിരിക്കുന്ന ഉമ്മയുണ്ട് , തന്‍റെ നിരപരാതിത്വം മനസ്സിലാക്കി തന്നെ തേടി വരുന്ന ഇക്കയെ കാത്തു ഒരു അനിയന്‍ ഉണ്ട് .....തീരുമാനം നിന്റെയാണ് .അവിടെ റോഡ്‌
രണ്ടായി പിരിയുന്നു,നേരെ പോവുകയാണ് എങ്കില്‍ ഞാന്‍ പറഞ്ഞ ആ സുഖമുള്ള വഴിയാണ്,അങ്ങോട്ടാണ് എങ്കില്‍ നമുക്കൊരുമിച്ചു പോവാം,ഈ
പാവം പ്രവാസിയുടെ അവധിക്കാലത്തിനു എന്നും ഓര്‍ത്തുവെക്കാന്‍ ഒരു നല്ല നിമിഷം ....അതല്ല പ്രതികാരമാണ് മനസ്സില്‍ എങ്കില്‍ കാര്‍ ഞാന്‍ അവിടെ നിര്‍ത്തും.നിനക്ക് പഴയ പോലെ നിന്‍റെ വഴിക്ക് പോവാം.വീട്ടിലുള്ളവരെ
ഞാന്‍ പറഞ്ഞു മനസ്സിലാക്കാം ."
" നേരെ പോവാം ....എന്‍റെ വീട്ടിലേക്കല്ല പുളിക്കല്‍ മസ്ജിദിലെ ഖബര്‍സ്ഥാനിലേക്ക് , എന്‍റെ ഉപ്പയുടെ കാല്‍ക്കല്‍ വീണു എനിക്ക് മാപ്പ് പറയണം "
ആ കാര്‍ അതിവേഗം നീങ്ങിക്കൊണ്ടിരുന്നു ....ഒരുപാട് പ്രതീക്ഷകളുമായി അതില്‍ ഹസ്സനും ശ്യാമും.അറിയില്ല കാലം ഇനിയും അവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്താണെന്ന്.എങ്കിലും സന്തോഷം മാത്രമാവട്ടെ എന്ന് ഒരു പ്രാര്‍ത്ഥന
അവര്‍ക്ക് വേണ്ടി ...നമുക്ക് അതിനല്ലേ പറ്റൂ.
*******************

ഞായറാഴ്‌ച, ഏപ്രിൽ 01, 2012

കാക്കകള്‍ വിരുന്നു വിളിക്കുന്നു.‎



സൂറത്താ ...ആ റേഡിയോടെ വോളിയം ഇത്തിരികൂടി കൂട്ടി  വെക്കണേ , ഇന്ന് രണ്ടു മണിക്ക് ശബ്ദരേഖ ഉണ്ടല്ലോ ....

ദേവകി വേലിക്കു ഇപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു.
വളരെ സ്നേഹത്തില്‍ കഴിഞ്ഞു പോവുന്ന അയല്‍പക്കക്കാരാണ് ഇവര്‍. സൂറ താത്തയും  മൂസക്കയും ആണ് അപ്പുറത്തെ വീട്ടില്‍ താമസിക്കുന്നത്. അവര്‍ക്ക് മക്കളില്ല,
ഇപ്പുറത്ത് ദേവകിയും ഭര്‍ത്താവ് വാസുവും ഒരു മകള്‍ ദേവീ എന്ന് വിളിക്കുന്ന ദേവികയും.

ആയിനെന്താ മോളെ , ബാസു ഇന്നലേം ബാട്ട്രി കൊണ്ടാന്നീലെ ?

ഇല്യ സൂറത്താ , കാലത്ത് പോവുമ്പോള്‍ ഇന്നെന്തായാലും കൊണ്ട് വരും എന്ന് പറഞ്ഞിട്ടുണ്ട്. സത്യം പറയാലോ സൂറത്താ , ഇന്നലെ രാത്രിയില്‍ ഒരുപാട് വൈകിയ അത്താഴം കഴിച്ചേ , സമയം ആയത് അറിഞ്ഞില്ല ഞാനും ദേവീം,

അതെന്തേ ,,,,ചോറ് ബൈക്കണ നേരം മറന്നോ

എന്നും എട്ടുമണിക്ക്‌ ആകാശവാണിയിലെ നാടകവും , ഉജാലയുടെ പരസ്യവും കഴിഞ്ഞാല്‍ പിന്നെ അത്താഴം കഴിക്കും, ഇന്നലെ റേഡിയോ ബാട്ടെരി ഇല്ലാത്തതിനാല്‍ വെച്ചില്ല, സമയവും അറിഞ്ഞില്ല, ഓരോന്നും പറഞ്ഞു അങ്ങിനെ ഇരുന്നു, പിന്നെ പത്തരക്ക് പോവുന്ന മംഗളയുടെ ചൂളം വിളി കേട്ടപ്പോള്‍ ആണ് നേരം ഒരുപാടായി എന്നറിഞ്ഞത്

അതു ഇജ്ജ്‌ പറഞ്ഞെയു കരെട്റ്റ്‌, ഉജാലേടെ പരസ്യം കേക്കാന്‍ നല്ല രസാണ്. മൂസക്കാക് നാടകം കേട്ടീലെലും ബെണ്ടീല പരസ്യം കേക്കണം, മൂപ്പര് പാടേം ചെയ്യും ഒപ്പം,

അമ്മക്കുള്ളൂരു സാരിക്കും , അച്ച്ചനുള്ളൂരു ഷര്‍ട്ട്‌നും
ഉണ്ണിക്കുല്ലൊരു ഉടുപ്പിനും ഉജാല തന്നെ ഉത്തമം മൂപ്പര് പാടുംബളും ശേലാണ്.

 സൂറത്ത പാടുന്നത് കേള്‍ക്കാനും നല്ല സുഖം ഉണ്ട്. അതും പറഞ്ഞു ദേവിക അങ്ങോട്ട്‌ വന്നു.

ഇതൊക്കെ എന്ത് മോളെ,? ഞമ്മടെ കുട്ടിക്കാലത്ത് എന്തോരം പാട്ടോള് പാടീട്ടുണ്ട് , അന്നൊക്കെ കല്യാണത്തിനു സൂറമോള്‍ടെ പാട്ടെ ബെണ്ടൂ എല്ലാര്‍ക്കും , എല്ലാതും ഇന്നലെ കയിഞ്ഞ മാതിരി, പിന്നെ സൂറമോള്‍ സൂറ ആയി, സൂറ താത്ത ആയി, ഒരു ഉമ്മ ആവാം മാത്രം റബ് വിധി കൂട്ടീല്ല, ദേവികയുടെ കണ്ണുകള്‍ നിറഞ്ഞത് കണ്ടാവണം സൂറത്ത വിഷയം മാറ്റി,

നമ്മക്ക് ദേവീനെ ഒരു പേര്‍ഷക്കാരനെ കൊണ്ട് കെട്ടിക്കണം, ഓള്‍ടെ മാപ്ല ബാച്ചും, ക്ലോക്കും ഒക്കെ കൊണ്ടതന്നോളും അപ്പൊ പിന്നെ സമയം തെറ്റൂല്ല

സൂറത്താടെ നാവു പൊന്നാവട്ടെ , ഇന്നൊരു കൂട്ടരു വരുന്നുണ്ട് ദേവിയെ കാണാന്‍, ദുബായിലാന്ന പറഞ്ഞത്, എത്ര കാലമായി നോക്കാന്‍ തുടങ്ങീട്ടു, എല്ലാം ഒന്ന് ഒത്തു വരേണ്ടേ ,

ന്റെ ദേവോ , ഇജ്ജോന്നു സമൈനപ്പെട്, ഒള്ക്ക് അയിനു മാത്രന്നും പ്രായം ആയില്ലാന്നു

ദേവികയുടെ മുഖം വല്ലാതായിരുന്നു.  അത് മനസ്സിലായ സൂറ താത്ത അവളെ വിളിച്ചു, അവള്‍ വേലിക്ക്‌ അരികിലേക്ക് ചെന്നു.

ഇന്റെ മോള് വെസമിക്കേണ്ട , കാത്തിരിക്കുന്നോര്‍ക്ക് കനകം കൊടുന്നെരും റബ്

അപ്പോള്‍ വേലിക്ക്‌ അരികിലെ ശീമാക്കൊന്നയില്‍ ഒരു കാക്ക ഒരു പ്രത്യേക ശബ്ദത്തില്‍ കരയുന്നുണ്ടായിരുന്നു.

സ്വന്തക്കാരെ ബിരുന്നുബിളിക്കണ ശേലിക്കാന് കാക്ക ബിളിക്കനത്, ഇതു നടന്നോളും ദേവോ



എല്ലാം ഉറപ്പിച്ചു വന്നവര്‍ മടങ്ങുമ്പോള്‍ വേലിക്കല്‍ നിന്ന് സൂറത്ത പറഞ്ഞു.

മോളെ,  ഞമ്മള്  കണ്ടക്കിനു അന്റെ ശുജാഹീനെ , അപ്പളും പറഞ്ഞിലെ ഇതു നടക്കുംന്ന് , കാക്കക്ക് തെറ്റൂല്ല .

കാലം കുറെ കടന്നു പോയി, ദേവകിയും വാസുവും, സൂറത്തയും മൂസക്കയും എല്ലാം ഓര്‍മകളായി. ഇന്ന് ദേവിക  ഏറെ സന്തോഷവതിയാണ്, ദേവികയുടെ ഭര്‍ത്താവ് ഏറെ സ്നേഹ സമ്പന്നന്‍, ഒരു മകള്‍ പ്രിയ.

അമ്മെ കാക്ക കരയുന്നുണ്ടല്ലോ , ആരെങ്കിലും വിരുന്നുകാര്‍ വരുമോ?, മുത്തശ്ശി പറയാറില്ലേ കാക്ക വിരുന്നു വിളിക്കുന്നതാനെന്നു. 

അതെല്ലാം പഴയ കഥ , ഇന്ന് ആര് വിരുന്നു വരാന്‍ , എല്ലാവര്ക്കും തിരക്കല്ലേ ? എന്തായാലും കാക്കക്ക് പിഴക്കില്ല എന്ന് ഉറപ്പാണ്, നോക്കാം  

അപ്പോള്‍ പുറത്തു സൈക്കിള്‍ ബെല്‍ കേട്ടു.

അമ്മെ , കാക്കക്ക് തെറ്റിയില്ല, പോസ്റ്റുമാന്‍ മാധവേട്ടന്‍ ആണ്, അച്ഛന്റെ കത്ത് ഉണ്ട്‌


കാലം ആരോടും അനുവാദം വാങ്ങാതെ പിന്നെയും മുന്നോട്ടു കടന്നു പോയി, ഇന്ന് ഈ വീട്ടില്‍ പ്രിയയും കുടുംബവും സന്തോഷമായി കഴിയുന്നു. അവളുടെ ഭര്‍ത്താവ് ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ , അടുത്ത് തന്നെയുള്ള സഹകരണ ബാങ്കില്‍ ജോലി.
ഒരു മകള്‍ ശ്രീദേവി, എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. അവള്‍ സ്കൂളില്‍ പോയി. പ്രിയ ഭര്‍ത്താവിനു കൊണ്ട് പോവാനുള്ള ടിഫിന്‍ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരിക്കുന്നു.

ഇന്നെന്താ ഏട്ടന് ഒരു പ്രത്യേക തിളക്കം, ഈ ഷര്‍ട്ട്‌ നമ്മുടെ വിവാഹ വാര്‍ഷികത്തിന് ഇടാനാനെന്നു പറഞ്ഞു വെച്ചിരുന്നതല്ലേ ? അത് നാളെ അല്ലെ ?

ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്‌, തലപ്പത്തിരിക്കുന്നവര്‍ എല്ലാം എത്തും, ഒന്ന് ഷൈന്‍ ചെയ്യാം എന്ന് വെച്ചു അതും പറഞ്ഞു അയാള്‍ ധൃതിയില്‍ നടന്നു,

ശരി ശരി, ടിഫിന്‍ എടുക്കുന്നില്ലെ ?

എന്റെ പൊന്നെ , ഞാന്‍ ഇന്നലെ പറയാന്‍ മറന്നതാ, ഇന്ന് ഫുഡ്‌ അവിടെ തന്നെയാ , എന്റെ പൊന്ന് പിണങ്ങല്ലേ,

അയാള്‍ അവളുടെ നെറുകയില്‍ ഒരു മുത്തം നല്‍കി.കാര്‍പോര്‍ച് വരെ അവള്‍ അയാളെ അനുഗമിച്ചു. സ്നേഹ സമ്പന്നമായ കുടുംബം. തിരിച്ചു വന്ന അവള്‍ മൊബൈലില്‍ ആര്‍ക്കോ വിളിച്ചു. ഇന്ന് അവളും ഒരുപാടു സന്തോഷത്തില്‍ ആണ്, നാളെ വിവാഹ വാര്‍ഷികം ആണല്ലോ അതുകൊണ്ടാവാം. 


സഹകരണ ബാങ്കും കഴിഞ്ഞു അയാളുടെ കാര്‍ പിന്നെയും മുന്നോട്ടു പോയി. അയാള്‍ മൊബൈല്‍ എടുത്തു. .സൈലന്റ് മോഡില്‍ ആയതിനാല്‍ അറിഞ്ഞില്ല , മൂന്നു മിസ്കാള്‍ ഉണ്ട്. മൂന്നും മാലിനിയുടെ തന്നെ.

എന്റെ പൊന്നെ ഞാന്‍ എത്തി, ഇനി ഒരു അര മണിക്കൂര്‍ ....ഇന്ന് ബാങ്കില്‍ ലീവ് പറഞ്ഞത് തന്നെ നിനക്ക് വേണ്ടിയല്ലേ മാലൂ. നാളത്തെ എന്റെ ഞെട്ടിപ്പിക്കുന്ന ആ ഓര്മ ദിവസത്തില്‍ നിന്നും ഒരു മോചനം.

അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല അല്ലെ ?

പൊന്നേ അതാണോ ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം ? എനിക്ക് ഈ ഭൂമിയില്‍ ആകെ ഉള്ള ഒരു ആശ്വാസം എന്നത് നീയല്ലേ ? ഇന്ന് വൈകീട്ട് ഞാന്‍ ആ പൂതനക്ക് വിളിച്ചു പറയും, ഞാന്‍ അത്യാവശ്യമായി ബംഗ്ലൂരിനു പോവുന്നു, ബോര്‍ഡ്‌ മീറ്റിംഗ് അവിടെയാണ് എന്ന്. പിന്നെ രണ്ടു ദിവസം ഞാനും എന്റെ പൊന്നും മാത്രം

ഇപ്രാവശ്യം ബാന്ഗ്ലൂര് ഒന്ന് മാറ്റി പിടിക്ക് , കഴിഞ്ഞ വെദ്ദിംഗ്ഡേക്കും ഇത് തന്നെയാ പറഞ്ഞത്

നീ പേടിക്കേണ്ട പൊന്നേ, അവള്‍ക്കിതോന്നും മനസ്സിലാവില്ല, കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ ഒരു ഭൂകമ്പം പ്രതീക്ഷിച്ചു. എന്നിട്ടോ ഞാന്‍ എന്റെ അവസ്ഥ എല്ലാം പറഞ്ഞപ്പോള്‍ അവള്‍ക്കെന്നോട് കൂടുതല്‍ സ്നേഹം, വിഡ്ഢി.

ശരി , മൊബൈല്‍ ഓഫ് ചെയ്തു സൂക്ഷിച്ചു ഡ്രൈവ് ചെയ്യൂ, ഞാന്‍ കാത്തിരിക്കാം,
ഇന്ന് ഒരുമിച്ചൊരു സിനിമ കാണാന്‍ പോവണം , ഓക്കേ ബൈ  ഉമ്മ



അമ്മെ , ഇന്ന് ക്ലാസ്‌ ഇല്ല,, ഹിന്ദി പഠിപ്പിക്കുന്ന ശശീധരന്‍ മാഷ്‌ മരിച്ചു.

അതും പറഞ്ഞു പെട്ടെന്ന് കയറി വന്ന മകളെ കണ്ടു പ്രിയ ഒന്ന് ഞെട്ടിയോ ? തോന്നിയതാവും. പ്രിയ അടുക്കളയില്‍ തിരക്കിലാണ്. ഇടക്കെപ്പോഴോ വന്നു അവള്‍ മകളെ വിളിച്ചു ചോതിച്ചു.

മോളെ ശ്രീ , ഇവിടെ വെച്ചിരുന്ന മൊബൈല്‍ എവിടെ ?

എന്റെ കയ്യില്‍ ഉണ്ടല്ലോ അമ്മെ , ഞാന്‍ എഫ് എം കേട്ടോണ്ടിരിക്ക്യാ

പ്രിയ അവളുടെ അടുത്തു തന്നെ ഇരുന്നു.

ഈ അമ്മക്ക് അടുക്കളയില്‍ പണിയൊന്നും ഇല്ലേ ഇന്ന് ? ഞാന്‍ ഇതില്‍ ഒരു ഗെയിം കളിക്ക്യാ  

നിന്റെ കയ്യില്‍ മൊബൈല്‍ തന്നെക്കരുതെന്നാ അച്ഛന്‍ പറഞ്ഞിട്ടുള്ളത്‌ , നീ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കാതെ അകത്ത് പോയി വല്ലതും പഠിക്ക്

ഞാന്‍ നമ്മുടെ വീടിന്റെ കോലായില്‍ അല്ലെ ഇരിക്കുന്നത് ? പിന്നെന്താ ?

നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല, ചിലപ്പോള്‍ അച്ഛന്‍ വിളിക്കും നീ ഫോണ്‍ ഇങ്ങു താ

പ്രിയ ഫോണ്‍ അവളില്‍ നിന്നും പിടിച്ചു വാങ്ങി.

അമ്മെ കാക്ക ഇന്നാരെയാ ഇങ്ങനെ വിരുന്നു വിളിക്കുന്നെ ? നാളെ വെദ്ദിംഗ് ഡേ ആയിട്ട് വിരുന്നുകൊരോക്കെ ഉണ്ടാവുമോ ?

വിരുന്നുകാര്‍, ആര് വരാനാ ? നിന്റെ അച്ഛന്‍ തന്നെ വരുമെന്ന് ഒരുറപ്പും ഇല്ല, കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇന്നും മീറ്റിംഗ് എന്നും പറഞ്ഞാ പോയത്

എന്തായാലും ഇപ്പ്രാവശ്യം ഞാന്‍ ഉണ്ടാവും അമ്മെ , നാളെയും ക്ലാസ്സ്‌ ഇല്ല

കാക്ക വിരുന്നു വിളിച്ചാല്‍ ആരെങ്കിലും വരുമോ അമ്മെ

എന്റെ മുത്തശ്ശി പറഞ്ഞിരുന്നു വരും എന്ന്, എന്നാല്‍ അമ്മ പറഞ്ഞിട്ടുള്ളത്‌ കാക്ക വിരുന്നു വിളിക്കുന്ന അന്നെല്ലാം അച്ഛന്റെ എഴുത്ത് ദുബായില്‍ നിന്നും വന്നിരുന്നു എന്നാ

ശരിക്കും ? ,,,അപ്പോള്‍ എന്റെ അനിയുടെ മെയില്‍ വന്നിട്ടുണ്ടാവും   അതും പറഞ്ഞു അവള്‍ അകത്തേക്ക് ഓടി.

ആരാ ഈ അനി? 

അനിയല്ല അമ്മെ ..ആനി, എന്റെ കൂട്ടുകാരിയാ , മോഡല്‍ എക്സാമിന്റെ ഒരു നോട്ട് മെയില്‍ ചെയ്യാം എന്ന് പറഞ്ഞിരുന്നു

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പ്രിയയുടെ സാരിത്തലപ്പില്‍ തൂങ്ങി.

അമ്മെ ..അമ്മെ ..ഇന്ന് എല്ലാവരും കൂടി സോനയുടെ വീട്ടില്‍ കമ്പയിന്‍ സ്റ്റഡി നടത്താം എന്ന് പറയുന്നു, ഞാനും പോവട്ടെ അമ്മെ ?


ശരി ശരി നേരം ഇരുട്ടുന്നതിനും മുന്‍പേ തിരിച്ചു വന്നേക്കണം

ഇപ്പോള്‍ ശരിക്കും ഞെട്ടിയത് ശ്രീദേവിയാണ് , ഇത്ര പെട്ടെന്ന് ഒരു അനുകൂല മറുപടി പ്രതീക്ഷിച്ചില്ല, ഇനി അമ്മയുടെ മനസ്സ് മാറിയാലോ എന്ന് തോന്നിയത് കൊണ്ടാവാം  അവള്‍ പെട്ടെന്ന് ഇറങ്ങി . ഗേറ്റ് കടന്നതും ബാഗില്‍ ആരും കാണാതെ കൊണ്ട് നടക്കുന്ന അവളുടെ
മൊബൈല്‍ എടുത്തു അവള്‍ വിളിച്ചു.

ഡാ ഞാന്‍ ഇറങ്ങി, സിനിമയ്ക്കു പോവാണോ ,തിയ്യേറ്ററില്‍ ആരെങ്കിലും പരിചയക്കാര്‍ ..


കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും ഒരു വിരുന്നുകാരന്‍ പ്രിയയെ തേടി എത്തി.

പ്രിയക്കുട്ടീ , നീ രണ്ടാമതും മെസ്സേജ് അയച്ചപ്പോള്‍ ഞാന്‍ ശരിക്കും സങ്കടപ്പെട്ടു, എത്ര നാള്‍ കഴിഞ്ഞ നീ എന്നോട് ഇന്ന് കാണാം എന്ന് പറഞ്ഞത്, എന്നിട്ടപ്പോള്‍ തന്നെ ഇന്ന് വരല്ലേ എന്നും പറഞ്ഞു മെസ്സേജ്.

ഷാനു, ശ്രീമോള്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു, നീയെങ്ങാനും അപ്പോള്‍ വന്നിരുന്ണേല്‍ എല്ലാം അവസാനിച്ചെനെ,

ഓക്കേ ഓക്കേ പെട്ടെന്ന് റെഡി ആവാന്‍ നോക്ക്, ഇന്നൊരു ഫിലിം എന്റെ പ്രിയക്കുട്ടിയോടൊപ്പം, ടിക്കറ്റ്‌ എല്ലാം ഓക്കേ ആണ്. വൈകിട്ട് നാല് മണി ആവുമ്പോഴേക്കും തിരിച്ചു വീട്ടില്‍ എത്താം,

സിനിമക്കോ ഞാന്‍ ഇല്ല, ആരെങ്കിലും നമ്മളെ ഒരുമിച്ചു കണ്ടാല്‍. ?

പ്രിയക്കുട്ടീ, ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ സംസാരിക്കല്ലേ, ഞാന്‍ ടിക്കറ്റ്‌ റിസേര്‍വ് ചെയ്തിട്ടുണ്ട്, അടുത്തടുത്ത്‌ സീറ്റ്‌ ഓക്കേ? തിയേറ്ററിനു കുറച്ചു മുന്‍പ് ഞാന്‍ നിന്നെ ഇറക്കി വിടും, നീ ആദ്യം പോയി അവിടെ ഇരുന്നിട്ടെ ഞാന്‍ വരൂ.

വിരുന്നുകാരനും വീട്ടുകാരിയും തമ്മില്ലുള്ള ബന്ധം മന്സ്സിലാവാതെയോ എന്തോ ആ കാക്ക പെട്ടെന്ന് പറന്നുപോയി.


ഇന്നും കാക്കകള്‍ വിരുന്നു വിളിക്കുന്നു, വിരുന്നുകാരും അവരുടെ ഉദ്ദേശവും മാറിയത്‌ അറിയാതെ. .

ഇപ്പോള്‍ എനിക്കെന്തോ എല്ലാം കൈവിട്ടു പോവുന്ന പോലെ ഒരു തോന്നല്‍, ഈ വീട്ടിലെ മൂന്നു പേരുടെയും ലക്‌ഷ്യം ഒരു സിനിമ ആവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു, കാരണം എന്റെ കഥാപാത്രങ്ങള്‍ വേദനിക്കുന്നത് കാണാന്‍ എനിക്ക് താല്പര്യമില്ല.

                           -ശുഭം-